കോവിഡില്‍ തോറ്റതിന് ഇന്ത്യയുടെ നെഞ്ചത്തേയ്‌ക്കോ? ഇന്ത്യ ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെ യഥാര്‍ഥ കാരണമെന്ത്?

ഇന്ത്യ ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെ യഥാര്‍ഥ കാരണമെന്ത്? അതിര്‍ത്തി മാത്രമല്ല ചൈനയുടെ പ്രശ്‌നമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. കോവിഡ്19 മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ചൈന മറച്ചുവച്ചെന്ന ആരോപണം ഒളിഞ്ഞും തെളിഞ്ഞും പല രാജ്യങ്ങളും ഉന്നയിക്കുന്നതും ചൈനയെ ബാധിച്ചിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) അധികാരത്തിലേറിയ 1949 മുതല്‍ ഇന്നുവരെ നേരിട്ടതില്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്

രാജ്യത്തിന്റെ ദേശീയത അപകടത്തിലാണെന്ന വികാരം ഉയര്‍ത്തിവിട്ട് നിലവിലുള്ള പ്രശ്നങ്ങള്‍ വഴിതിരിച്ചുവിടാനുള്ള ചൈനീസ് ഭരണകൂടത്തിന്റെ തന്ത്രമാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകടമാകുന്നതെന്നാണു വിലയിരുത്തല്‍. കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ ആവശ്യത്തെ ഇന്ത്യ പിന്തുണച്ചതും ചൈനയെ ചൊടിപ്പിച്ചിരുന്നു.

രാഷ്ട്രീയപരമായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ അപ്രമാദിത്തത്തിന് പ്രശ്‌നങ്ങളില്ല. എന്നാല്‍ പാര്‍ട്ടിക്കും അതിനെ നയിക്കുന്ന ചിന്‍പിങ്ങിനും മേയ് 22ന് നടന്ന നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍പിസി), അതിനൊപ്പം ചേര്‍ന്ന ചൈനീസ് പീപ്പിള്‍സ് കണ്‍സുലേറ്റീവ് കോണ്‍ഫറന്‍സ് എന്നിവയില്‍ വിമര്‍ശനം നേരിട്ടെന്നാണു സൂചന. മഹാമാരിയെ കൈകാര്യം ചെയ്തതിലെ പോരായ്മയും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ച ചെയ്യാനാണു യോഗം ചേര്‍ന്നത്. ഇരുമ്പ് കൈ ഉപയോഗിച്ച് രാജ്യത്തുയര്‍ന്ന പ്രതിഷേധങ്ങള്‍ മറികടക്കാന്‍ ചിന്‍പിങ്ങിനാകും, എന്നാല്‍ ബെയ്ജിങ്ങിനെ അലട്ടുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. കൂടാതെ, വിദേശരാജ്യങ്ങള്‍ക്കിടയില്‍ ചൈനയോടുള്ള എതിര്‍പ്പ് കൂടിവരുന്നുമുണ്ട്

അടുത്ത പഞ്ചവല്‍സര പദ്ധതിയെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണ് എന്‍പിസി കൂടിയതെങ്കിലും മഹമാരിയെക്കുറിച്ച് ആഭ്യന്തരമായും രാജ്യാന്തരപരമായും ഉയര്‍ന്ന വിഷയങ്ങള്‍ക്കു മറുപടി പറയാന്‍ ചിന്‍പിങ്ങിന് ഒരു വേദി കൂടിയാണ് ലഭിച്ചത്. ഇത് സ്വന്തം പൗരന്മാര്‍ക്ക് ശക്തമായ സന്ദേശം നല്‍കാനും രാജ്യാന്തര സമൂഹത്തിനു പരസ്യമായ വെല്ലുവിളി സന്ദേശം നല്‍കാനും ഉദ്ദേശിച്ചിരുന്നുവെന്നാണു വ്യക്തമാകുന്നത്. മറ്റു രാജ്യങ്ങളോടു ചൈനീസ് ജനതയ്ക്കുള്ള ഭീതി മുതലെടുക്കാനുള്ള ചിന്‍പിങ്ങിന്റെ നീക്കമായും ഇതു വിലയിരുത്തപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തില്‍ വേണം ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തെ കാണാന്‍. 3,488 കിലോമീറ്റര്‍ നീളമുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ പല സ്ഥലങ്ങളിലാണു ചൈന പ്രശ്‌നങ്ങളുണ്ടാക്കുന്നത്. കിഴക്കന്‍ ലഡാക്ക് മുതല്‍ സിക്കിം വരെ ഇത്തരത്തില്‍ അവരുടെ കൈ നീളുന്നു. ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും ഹോങ്കോങ്, തയ്വാന്‍ വിഷയങ്ങളില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയും ഇന്ത്യയെ വില്ലനായി ചിത്രീകരിക്കുകയുമാണ് ചിന്‍പിങ്ങിന്റെ ലക്ഷ്യം. പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നിവരുമായി ഇന്ത്യ നിരന്തരം പ്രശ്‌നങ്ങളിലേര്‍പ്പെടുകയാണെന്നാണു ചിന്‍പിങ് വരുത്തിത്തീര്‍ക്കുന്നത്.

വുഹാനില്‍ ഉദ്ഭവിച്ച കൊറോണ വൈറസ് കാര്യക്ഷമമായി കൈകാര്യം ചെയ്തില്ലെന്ന വിമര്‍ശനം ചൈനയ്ക്കുനേരെ ഉയരുമ്പോള്‍ നിശബ്ദമായി ഇന്ത്യ അത് ഉപയോഗപ്പെടുത്തുകയാണെന്നും ചൈന വിശ്വസിക്കുന്നു. ചൈനയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും കമ്പനികളെ അവിടുന്നു പിന്‍വലിക്കണമെന്നുമുള്ള തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചൈനയ്ക്കു പകരം ഇന്ത്യയില്‍ നിക്ഷേപം നടത്തണം, ഫാക്ടറികള്‍ സ്ഥാപിക്കണം എന്നിങ്ങനെയുള്ള വാദങ്ങളും ഉയരുന്നു. ഈ സമയം യഥാര്‍ഥ നിയന്ത്രണ രേഖയില്‍ തന്ത്രപ്രധാനമായ ഇടപെടലുകള്‍ നടത്തിയാല്‍ ഒരേസമയം ദേശീയത വളര്‍ത്തി സ്വന്തം ജനങ്ങളെ ഒരുമിപ്പിക്കാനും വിദേശ ശക്തികളെയും അവരെ പിന്താങ്ങുന്നവരെയും ഒരു പാഠം പഠിപ്പിക്കാനുമാണു ചൈന ലക്ഷ്യമിടുന്നത്. ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിനെ ഉപയോഗിച്ച് ഇന്ത്യയാണു സിക്കിമ്മിലും ലഡാക്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന തരത്തില്‍ വാര്‍ത്ത സ്വന്തം പൗരന്മാര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണു ചൈന.

ലഡാക്കിലെ ഭൂമിവിന്യാസത്തെ കാണിക്കാന്‍ 1960ല്‍ അന്നത്തെ പ്രധാനമന്ത്രി ചൗ എന്‍ ലായ് പുറത്തിറക്കിയ ഭൂപടമാണ് പിഎല്‍എ ഉപയോഗിക്കുന്നതെങ്കിലും നിലവിലെ സ്ഥിതിഗതികള്‍ അതില്‍നിന്നു വ്യത്യസ്തമാണ് 1962ലെ ഏറ്റുമുട്ടലും കാര്‍ഗില്‍ സെക്ടറില്‍ 1999ലെ കടന്നുകയറ്റവും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ചിന്‍പിങ് ഇപ്പോഴിത് ഉപയോഗിക്കുന്നത്. ചൈനയിലെ വന്‍ ക്ഷാമത്തില്‍നിന്നു ജനശ്രദ്ധ തിരിക്കാന്‍ 1962ലെ ഇന്ത്യയുമായുള്ള ഏറ്റുമുട്ടല്‍ അന്നത്തെ ചൈനീസ് നേതാവ് മാവോ സെ ദുങ് ഉപയോഗിച്ചതുപോലെയും 1979ലെ വിയറ്റ്‌നാം യുദ്ധം ഉപയോഗിച്ചു രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ അന്നത്തെ നേതാവ് ഡെങ് സിയാവോപിങ് ശ്രമിച്ചതുപോലെയുമാണിത്.

ബെയ്ജിങ്ങിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളില്‍ ലഡാക്കും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ ഇതില്‍ വലിയരീതിയില്‍ വിഷമിക്കുന്നില്ല. യുഎസിനും ആസിയാനും ശേഷം ചൈനയ്ക്കു വെല്ലുവിളിയാകുന്ന തരത്തില്‍ വലിയൊരു വിപണിയായി ഇന്ത്യ മാറാനുള്ള സാധ്യത ബെയ്ജിങ് കാണുന്നുണ്ട്. സൈനികപരമായി ഒരു യുദ്ധത്തിലേക്കു പ്രശ്‌നങ്ങള്‍ വഴിതിരിഞ്ഞുപോകാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. സാമ്പത്തികപരമായും രാഷ്ട്രീയപരമായും ഇതു തിരിച്ചടിക്കും. പാക്കിസ്ഥാനും നേപ്പാളും ചൈനയ്ക്ക് വെറും ഉപകരണങ്ങളാകുന്നുവെന്നേയുള്ളൂ. യഥാര്‍ഥത്തില്‍ ഇന്ത്യയുമായി കൊമ്പുകോര്‍ക്കാന്‍ ഇവര്‍ക്കാകില്ലെന്ന് ചൈനയ്ക്കും വ്യക്തമായിട്ടുണ്ട്. 2017ല്‍ ഭൂട്ടാനെ ഇളക്കാന്‍ നോക്കിയ ദോക്ലാം വിഷയവും കാര്യമായി ചൈനയ്ക്ക് അനുകൂലമായി മാറിയില്ല.

ദീര്‍ഘകാലമായി യഥാര്‍ഥ നിയന്ത്രണരേഖയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ചൈന ശ്രമിക്കുന്നുണ്ട്. ഇതില്‍ വീഴുന്നത് ഇന്ത്യ ദുര്‍ബലമാണെന്നു കാണിക്കും, എന്നാല്‍ ഡല്‍ഹി ഇതുവരെ ഈ കെണിയില്‍ വീണിട്ടില്ല. ആ വിഷയങ്ങള്‍ സൈനികപരമോ നയതന്ത്രപരമോ ആയി മാത്രമാണ് ഇന്ത്യ കണക്കാക്കിയിട്ടുള്ളത്. ഇതുകൂടാതെ, ദലൈ ലാമയെ ഇന്ത്യ സ്വീകരിച്ചതും ചൈനയുടെ ഉള്ളില്‍ ഇന്ത്യയോടുള്ള വിദ്വേഷം വര്‍ധിപ്പിച്ചിട്ടുണ്ട്.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular