ശബരിമല വിഷയവും സമുദായ സംഘടനകളുമായുള്ള തര്‍ക്കവും സര്‍ക്കാരിന് തിരിച്ചടിയായി..?

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരവും രാഹുല്‍ തരംഗവും അലയടിച്ചപ്പോള്‍ ഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫ് മുന്നേറുകയാണ്. എല്‍ഡിഎഫിന്റെ കുത്തകയായ മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് മുന്നേറുന്നു. എല്‍ഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ലീഡ് ആദ്യ 2 മണിക്കൂറില്‍ 20,000 കഴിഞ്ഞു.

മറ്റൊരു കുത്തക മണ്ഡലമായ ആറ്റിങ്ങലില്‍ തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് ലീഡ് ചെയ്യുകയാണ്. എല്‍ഡിഎഫ് വിജയമുറപ്പിച്ചിരുന്ന കാസര്‍കോട്ടും ആലത്തൂരും യുഡിഎഫിനു വലിയ മുന്നേറ്റം സാധ്യമായി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 2 മണിക്കൂറില്‍ അരക്ഷത്തിലേക്ക് എത്തി. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ വലിയ വിജയത്തിലേക്കാണു യുഡിഎഫ് അടുക്കുന്നതെന്നാണ് ആദ്യഫലങ്ങള്‍ വ്യക്തമാക്കുന്നത്.

ന്യൂനപക്ഷ വിഭാഗം യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടുകളും എല്‍ഡിഎഫിനു തിരിച്ചടിയായെന്നാണ് ആദ്യഘട്ടത്തിലെ വിലയിരുത്തല്‍. എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ വലിയ കുതിപ്പുമായി യുഡിഎഫ് തിരിച്ചുവരവിന്റെ പാതയിലാണെങ്കില്‍ ഭരണത്തിലെ പാളിച്ചകളും സമുദായ സംഘടനകളോടുള്ള നിലപാടുമെല്ലാം എല്‍ഡിഎഫിനു പുനഃപരിശോധിക്കേണ്ട സാഹചര്യമാണ്. മുഖ്യമന്ത്രിയുടെ ശബരിമല വിഷയത്തിലെ നിലപാടുകളും വിചാരണയ്ക്കു വിധേയമായേക്കാം.

20 സീറ്റുകളും നേടുമെന്നു പരസ്യമായി അവകാശവാദമുയര്‍ത്തിയിരുന്നെങ്കിലും 15 സീറ്റുകളെങ്കിലും നേടാനാകുമെന്നായിരുന്നു യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അതിലും മികച്ച വിജയത്തിലേക്കാണ് ഇപ്പോള്‍ കടക്കുന്നതെന്നാണു സൂചന. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനെത്തിയതോടെയാണു യുഡിഎഫ് പ്രതീക്ഷകള്‍ വര്‍ധിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും സമുദായ സംഘടനകളുമായുള്ള തര്‍ക്കവും യുഡിഎഫിന് അനുകൂലമായെന്നാണു വിലയിരുത്തല്‍.

Similar Articles

Comments

Advertismentspot_img

Most Popular