ലഖ്‌നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യാനാഥിന്റെ ‘അപ്പു, പപ്പു, ടപ്പു’ പരിഹാസ പരാമർശത്തിന് ചുട്ട മറുപടിയുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഒരുകൂട്ടം കുരങ്ങന്മാർക്കൊപ്പം യോഗി ഇരുന്നാൽ, കുരങ്ങേത്, യോഗിയേത് എന്ന് ആർക്കും തിരിച്ചറിയാനാകില്ലെന്ന് അഖിലേഷ് പരിഹസിച്ചു. നേരത്തെ, ബിഹാർ തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ മുസാഫർപുരിൽ നടത്തിയ റാലിയിലായിരുന്നു അഖിലേഷ് യാദവിനെയും തേജസ്വി യാദവിനെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യംവെച്ച് ആദിത്യനാഥ് ‘അപ്പു, പപ്പു, ടപ്പു’ പരാമർശം നടത്തിയത്.
യോഗിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു- നിങ്ങൾക്കറിയാമായിരിക്കും, തിന്മ സംസാരിക്കുകയും കേൾക്കുകയും ചെയ്യാത്ത ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരേക്കുറിച്ച്. എന്നാൽ, ഇവിടെയുള്ള മൂന്ന് കുരങ്ങന്മാർ അപ്പു, പപ്പു, ടപ്പു (അഖിലേഷ്, രാഹുൽ, തേജസ്വി എന്നിവരെ ലക്ഷ്യമാക്കി നടത്തിയ പരാമർശം) എന്നിവർ ബിഹാറിലെ ജനങ്ങളോട് കള്ളംപറയാനും ഇവിടെ ജംഗിൾരാജ് തിരിച്ചുകൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്.
ഇതിന് പിന്നാലെയാണ് അഖിലേഷ് മറുപടിയുമായെത്തിയത്. ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരെ ബിജെപി ഓർമിക്കുന്നതെന്ന് പ്രധാനപ്പെട്ട വിഷയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ്. ഒരുകൂട്ടം കുരങ്ങന്മാർക്കൊപ്പം അദ്ദേഹത്തെ ഇരുത്തിയാൽ നിങ്ങൾക്കോ എനിക്കോ അദ്ദേഹത്തെ തിരിച്ചറിയാനാകില്ല എന്നതാണ് സത്യം, അഖിലേഷ് പറഞ്ഞു. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
















































