തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്. കൃഷ്ണകുമാർ, മകൾ ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ്, എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് ഇവർക്കെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ് രജിസ്റ്റർ ചെയ്തത്. പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് തീർക്കുന്നതിന് വേണ്ടി ആരോപണ വിധേയരായ വനിതാ ജീവനക്കാരെ വിളിച്ച് വരുത്തുകയും അതിന് ശേഷം മറ്റൊരിടത്തേക്ക് ഇവരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നുമാണ് കൃഷ്ണകുമാറിനെതിരെ ജീവനക്കാർ നൽകിയിരിക്കുന്ന പരാതി. ഇതിൽ പൊലീസ് കേസേടുത്തിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്. വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടു പോയ ശേഷം വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. ജീവനക്കാരികൾ 8,82,000 രൂപ നൽകിയതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് വനിതാ ജീവനക്കാരികൾക്കെതിരെ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന് പുറമേ ആരോപണ വിധേയയായ വനിതാ ജീവനക്കാരിയുടെ ഭർത്താവ് ആദർശ് മകൾ ദിയയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.