കറാച്ചി: സൈനിക മേധാവി അസിം മുനീർ യുഎസിൽ വച്ചു നടത്തിയ ആണവഭീഷണിക്കു പിന്നാലെ, ഇന്ത്യയ്‌ക്കെതിരെ ജല യുദ്ധ ഭീഷണി ആവർത്തിച്ച് പാക്കിസ്ഥാന്റെ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യൻ നടപടിയെ വിമർശിച്ചാണ് ഭൂട്ടോ വീണ്ടും രംഗത്തെത്തിയത്. ഇന്ത്യ ജലം നൽകാതിരുന്നാൽ യുദ്ധമല്ലാതെ മറ്റു വഴികളില്ലെന്ന് ഭൂട്ടോ പറഞ്ഞു. നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യാ സർക്കാരിന്റെ പ്രവൃത്തികൾ പാക്കിസ്ഥാനു വലിയ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സർക്കാരിന്റെ നടപടികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ അദ്ദേഹം പാക്കിസ്ഥാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.
അതേസമയം പാക്കിസ്ഥാനല്ല സംഘർഷം ആരംഭിച്ചതെന്നും ഭൂട്ടോ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ പോലുള്ള ആക്രമണം ഇനിയും നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, പാക്കിസ്ഥാനിലെ ഓരോ പ്രവിശ്യകളിലെയും ജനം ഇന്ത്യയ്‌ക്കെതിരെ പോരാടാൻ തയാറാണ്. ആ യുദ്ധത്തിൽ ഇന്ത്യ പരാജയപ്പെടും. ഇനിയൊരു യുദ്ധമുണ്ടായാൽ 6 നദികളുടെ അധികാരം പാക്കിസ്ഥാൻ പിടിച്ചെടുക്കുമെന്നും ബിലാവൽ പറഞ്ഞു. രവി, ബിയാസ്, സത്‍ലജ്, സിന്ധു, ഝലം, ചെനാബ് എന്നീ നദികളെയാണ് ബിലാവൽ ഉദ്ദേശിച്ചത്.
അതേസമയം ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പിട്ട സിന്ധു നദീജല കരാർ 6 നദികളിലെ ജലം പരമാവധി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇതനുസരിച്ച് കിഴക്കു ഭാഗത്തെ രവി, ബിയാസ്, സത്‍ലജ് നദികളിലെ ജലം പരമാവധി ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്. അതുപോലെ പടിഞ്ഞാറുഭാഗത്തെ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജലം പാക്കിസ്ഥാനും ഉപയോഗിക്കാം. 65 വർഷം പഴക്കമുള്ള ഈ കരാർ കാലഹരണപ്പെട്ടുവെന്നും പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് പുനഃപരിശോധന വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. എന്നാൽ കരാർ പാക്കിസ്ഥാന് അനുകുലമായതിനാൽ അവർ ഇതിനു തയാറുമല്ല.
നേരത്തെ പാക്ക് സൈനിക മേധാവിയും ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയർത്തിയിരുന്നു. അതിനു പിറ്റേന്നാണ് ഭൂട്ടോ ഭീഷണിയുമായി എത്തിയത്. ആണവരാഷ്ട്രമാണെന്നും പാക്കിസ്ഥാനെ തകർത്താൽ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ പോകൂ എന്നുമാണ് യുഎസിൽ പാക്ക് വംശജരുടെ ഒരു യോഗത്തിൽ അസിം മുനീർ പറഞ്ഞത്. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണക്കെട്ട് നിർമിച്ചാൽ അതു പൂർത്തിയാകുന്നതുവരെ കാത്തിരിക്കും, തുടർന്ന് മിസൈൽ അയച്ച് തകർക്കുമെന്നും മുനീർ വ്യക്തമാക്കിയിരുന്നു.
അതേസമയം പാക്കിസ്ഥാൻ ഉത്തരവാദിത്തമില്ലാത്ത രാജ്യമാണെന്നതിനു തെളിവാണു അസിം മുനീർ യുഎസിൽ വച്ചു നടത്തിയ ആണവഭീഷണിയെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. ഇത്തരമൊരു രാജ്യത്തിന്റെ കയ്യിൽ ആണവായുധം ഉണ്ടാകുന്നതു വലിയ അപകടമാണ്. പാക്കിസ്ഥാനിൽ ജനാധിപത്യം തരിപോലും ശേഷിക്കുന്നില്ലെന്നും സൈന്യത്തിനാണു നിയന്ത്രണമെന്നും തെളിയിക്കുന്നതാണു സൈനിക മേധാവി മറ്റൊരു രാജ്യത്തു നടത്തിയ പ്രസ്താവനയെന്നും ഇന്ത്യ ഇന്നലെ ചൂണ്ടിക്കാട്ടി.
ഇതിനിടെ യുഎസിൽ വച്ച് പാക്ക് സൈനിക മേധാവി അസിം മുനീർ നടത്തിയ ആണവ ഭീഷണിയെ രൂക്ഷമായി വിമർശിച്ചും പരസ്യമായി കളിയാക്കിയും പെന്റഗൺ മുൻ ഉദ്യാഗസ്ഥൻ മൈക്കൽ റൂബിൻ രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാൻ ഇപ്പോൾ പെരുമാറുന്നത് ഒരു തെമ്മാടി രാഷ്ട്രത്തെ പോലെയാണെന്നും റൂബിൻ പരിഹസിച്ചു. സൈനിക മേധാവിയുടെ പ്രസ്താവന പൂർണമായും അസ്വീകാര്യമാണെന്നും ഐഎസും ഒസാമ ബിൻ ലാദനും മുൻപു നടത്തിയ പ്രസ്താവനകൾക്ക് സമാനമാണ് മുനീറിന്റെ പ്രസ്താവനയെന്നു റൂബിൻ പറഞ്ഞു. ആകെ വ്യത്യാസം അസിം മുനീർ കോട്ട് ധരിച്ച ഒസാമ ബിൻ ലാദനാണെന്നും അദ്ദേഹം പറഞ്ഞു.