തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്വന്റി 20 പാർട്ടി തന്നെ സമീപിച്ചിരുന്നുവെന്ന് നടി കൃഷ്ണപ്രഭ.”ട്വന്റി 20യില്‍ മത്സരിക്കാന്‍ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഞാൻ പോയില്ല. നില്‍ക്കുന്നയാള്‍ക്ക് ബോധം വേണമല്ലോ. അതുകൊണ്ട് ഇല്ലെന്ന് പറഞ്ഞു. എന്റെ സുഹൃത്തുക്കള്‍ തന്നെയാണ് നില്‍ക്കുന്നത്. ആ നാടിന് വേണ്ടി ഊണും ഉറക്കവും ഒഴിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുണ്ടാകും. അവർ നിന്നാലാണ് ജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാകൂ”.- കൃഷ്ണപ്രഭ പറഞ്ഞു.
എൽഡിഎഫ് തുടരണമെന്നാണ് ആഗ്രഹമെന്നും കൃഷ്ണപ്രഭ കൂട്ടിച്ചേർത്തു. “കലാകാരി എന്ന നിലയിൽ വ്യക്തിപരമായി ഒരുപാട് നല്ല കാര്യങ്ങൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറയുന്നത്. അവരെ പ്രൊമോട്ട് ചെയ്യാൻ വേണ്ടിയോ പിആറിന് വേണ്ടിയോ അല്ല പറയുന്നത്. കോവിഡ് ഒക്കെ വന്ന സമയത്ത് വീട്ടിൽ തന്നെ രണ്ട് കൊല്ലത്തോളം അടഞ്ഞിരുന്നില്ലേ.
വ്യക്തിപരമായി അറിയാവുന്ന രണ്ട് സൗണ്ട് എഞ്ചിനിയേഴ്സ് ആ സമയത്ത് ആത്മഹത്യ ചെയ്തിരുന്നു. ഇതൊക്കെ കാരണം. അതിന് ശേഷം പരിപാരിടകളെല്ലാം കണ്ടക്ട് ചെയ്യുമെന്ന് അവർ നമുക്ക് വാക്ക് തന്നു. അത് അക്ഷരംപ്രതി അവർ പാലിച്ചിട്ടുണ്ട്. എന്റെ കേരളം പോലുള്ള ഷോകൾ, ഞാൻ തന്നെ മൂന്ന്- നാല് ജില്ലകളിൽ ചെയ്തിട്ടുണ്ട്. ഇഷ്ടം പോലെ പരിപാടികൾ ഒക്കെ ഉണ്ടായി.
ഉണ്ട ചോറിന് നന്ദി കാണിക്കേണ്ടതാണ്. കലാകാരന്മാർക്ക് ഒത്തിരി സപ്പോർട്ട് നൽകിയിരുന്നു”, കൃഷ്ണപ്രഭ വ്യക്തമാക്കി. എൽഡിഎഫ് തന്നെ അധികാരത്തിൽ വരണമെന്നാണോ എന്ന ചോദ്യത്തിന്, “ആര് വന്നാലും നമ്മൾ പണിയെടുക്കണം. എന്നാലും തുടരണം എന്ന് തന്നെയാണ് ആഗ്രഹം”, എന്നും നടി കൂട്ടിച്ചേർത്തു.





















































