ഒരു പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ നിലവിലെ ആരോഗ്യവിവരം പങ്കുവെച്ച് സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രാജേഷിനെ സന്ദർശിച്ച ശേഷമാണ് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി കുറിപ്പിൽ ആരോഗ്യവിവരം പങ്കുവെച്ചത്. കൈ കാലുകൾ അനക്കാനും തൊണ്ടയിലൂടെ ആഹാരമിറക്കാനുമുൾപ്പെടെ രാജേഷ് വീണ്ടും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഏതാനും നാളുകൾക്കു മുൻപ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്. ഉടൻ മരടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴഞ്ഞുവീണ ഉടൻ ഹൃദയാഘാതമുണ്ടായി. ആശുപത്രിയിൽ എത്തിച്ച് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽനിന്ന് മാറ്റിയ ശേഷം വിദഗ്ധചികിത്സയ്ക്കായി വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
രാജേഷിനെ വെല്ലൂരിൽ കാണുമ്പോൾ ലോകം മുഴുവൻ ഓടി നടന്ന്, സ്റ്റേജുകളിൽ തന്റെ വാക്‌ധോരണി കൊണ്ടും പഞ്ച് ഡയലോഗു കൊണ്ടും താരങ്ങളെയും കാണികളെയും ആവേശഭരിതനാക്കിയവൻ, സിനിമ ഒരു സ്വപ്‌നമായികൊണ്ടുനടന്നവൻ. ഇറങ്ങുന്ന എല്ലാ സിനിമകളും ആദ്യദിവസം തന്നെ കാണണമെന്ന് വാശിയുള്ളവൻ.
പരിചയമുള്ളവരെയും ഇല്ലാത്തവരുടെയും പ്രൊജക്ടുകൾ അനൗൺസ് ചെയ്യുമ്പോൾ ഒരേ ആവേശത്തോടെ അത് ഷെയർ ചെയ്തിരുന്നവൻ. എന്നും എപ്പോഴും സിനിമ ആയിരുന്നു അവന്റെ എല്ലാം. സ്‌റ്റേജ് ഷോകൾ അവനൊരു ലഹരി ആയിരുന്നു, സുഹൃത്തുക്കൾ അവന്റെ വീക്‌നെസ്സും.
അവനിപ്പോൾ ചുറ്റും നടക്കുന്നത് എന്താണെന്നു പഠിക്കുകയാണ്. അല്ലെങ്കിൽ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അയാളെ വീണ്ടും ജീവിതം പഠിപ്പിക്കുകയാണ്. കൈ കാലുകൾ അനക്കാനും, തൊണ്ടയിലൂടെ ആഹാരമിറക്കാനും, ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്യാനും ഒരു ബാല്യത്തിലെന്നപോലെ. വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു ഓരോന്നായി പഠിപ്പിക്കുന്ന, നിർബന്ധിച്ചു ചെയ്യിപ്പിക്കുന്ന ഈ രീതി നമുക്ക് അത്ര പരിചയമുള്ള കാര്യമല്ല.
കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇവിടെ നടക്കുന്നത് അതാണ്. തിരിച്ചു വരവിന്റെ പാതയിലെ വൈതരണികളെ ഓരോന്നായി നേരിട്ട് പതുക്കെ നമ്മുടെ രാജേഷ് മുന്നോട്ടുള്ള യാത്രയിലാണ്. എത്ര നാൾ അല്ലെങ്കിൽ എന്ന്, എന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല. പക്ഷേ ഒന്നുണ്ട്, അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല. അത്രയേറെ സ്വപ്‌നങ്ങളുടെ മല കയറുമ്പോഴാണ് അവൻ കിടപ്പിലായത്.
ആ പാതയിൽ ഞാനടക്കമുള്ള ഒരുപാട് പേരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ബന്ധിക്കപ്പെട്ടിരിക്കുന്നു. രാജേഷിന് എങ്ങനെയുണ്ടെന്നു എപ്പോഴും ചോദിക്കുന്നവരോടാണ്. അവൻ തിരിച്ചു വരാനുള്ള കഠിനപ്രയത്നത്തിലാണ്. അത് ശ്രമകരമാണ്, ഏറെ സമയം വേണ്ട ഒന്നാണ്. ആ ശ്രമത്തിന് താങ്ങായി തണലായി കൂടെ നിൽക്കുന്നവരോട് എന്നും കടപ്പെട്ടിരിക്കുന്നു. രാജേഷിന്റെ ചികിത്സാചെലവുകൾ ഭാരിച്ചതാണ്, അതറിഞ്ഞു അവന്റെ ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാരുടെ കൂട്ടായ്മ ഒരു തുക ശേഖരിച്ചു രാജേഷിന്റെ പത്‌നിയുടെ പേരിൽ അയച്ചു കൊടുത്തതടക്കമുള്ള നല്ല മനസ്സുകൾ ഇവിടെയുണ്ടെന്നത് ഏറെ സമാധാനം നൽകുന്നവയാണ്. അതിനു മുൻകൈ എടുത്ത അഡ്വ. കവിത സുകുമാരൻ, ശ്രീദീപ് എ.എൽ, ഷെമീം സജിത സുബൈർ അടക്കുമുള്ള എല്ലാ നല്ല മനസ്സുകളോടും എന്നും സ്‌നേഹം.
ഇനിയും ചികിത്സ തുടരും, അവൻ തിരിച്ചു വരും. വീണ്ടും പഴയ പോലെ ആവേശം തുളുമ്പുന്ന പെർഫോമൻസുമായി. പ്രാർഥനയും സ്‌നേഹവും നമുക്കും തുടരാം.


















































