കൊച്ചി: ദശകങ്ങളായി ഇടതു- വലതു മുന്നണികളെ മാറിമാറി അധികാരത്തിലെത്തിക്കുന്നതിനുപരി, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവിക്കും നിര്‍ണായകമാകും. മുന്നണി സമവാക്യങ്ങള്‍ക്കോ, നേതൃമാറ്റത്തിനോ അപ്പുറം ഭരണഘടനാ സംവിധാനങ്ങളുടെ ഭാവി ദിശാബോധത്തെയും തെരഞ്ഞെടുപ്പ് സ്വാധീനിക്കും.
ദശാബ്ദങ്ങളായി, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫും സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫും മാറിമാറി ഭരിക്കുകയെന്നതാണു കേരളം കണ്ടത്. കടുത്ത രാഷ്ട്രീയ വൈരം നിലനില്‍ക്കുമ്പോഴും ഇരുമുന്നണികള്‍ക്കും ഇത് പ്രത്യയശാസ്ത്രപരമായ വ്യക്തത നല്‍കിയിരുന്നു. ഇന്ന് ഈ വ്യത്യാസം ദുര്‍ബലമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. 2026ലെ തെരഞ്ഞെടുപ്പു തീയതിയിലേക്ക് അടുക്കുമ്പോള്‍, മുന്നണികള്‍ക്കപ്പുറം സംസ്ഥാനത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ അപചയമാണ് ഉയര്‍ത്തിക്കാട്ടുന്നത്. മുന്നണികള്‍ക്ക് വിവിധ സംഘടനകളുടെ സ്വാധീനത്തിന് അനുസരിച്ചു പ്രവര്‍ത്തിക്കേണ്ടിവരുന്നു.
2022-ല്‍, എന്‍ഐഎ നടത്തിയ റെയ്ഡുകള്‍ക്കു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ യുഎപിഎ നിയമപ്രകാരം നിരോധിച്ചു. നിരോധനത്തിനു പിന്നാലെ ഏറ്റവും കൂടുതല്‍ റെയ്ഡുകള്‍ നടന്നതും കേരളത്തിലായിരുന്നു. സംഘടനയ്ക്കു കേരളത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടെന്നതാണ് ഇതു ചൂണ്ടിക്കാട്ടിയത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി പുനപ്പരിശോധനയിലാണെങ്കിലും കേസുകള്‍ പ്രത്യേക കോടതികളില്‍ നടക്കുന്നു. ‘വിഷന്‍ 2047’ എന്ന പേരിലുള്ള രേഖകളാണ് കോടതി നടപടികളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. ആസൂത്രിതമായ റിക്രൂട്ട്മെന്റ്, സ്ഥാപനങ്ങളിലേക്കുള്ള കടന്നുകയറ്റം, വിദ്യാഭ്യാസ-സിവില്‍ പ്ലാറ്റ്ഫോമുകളിലൂടെ സ്വാധീനം ചെലുത്തല്‍ എന്നിവയുള്‍പ്പെടെ ദീര്‍ഘകാല പ്രത്യയശാസ്ത്ര ലക്ഷ്യങ്ങള്‍ വിവരിക്കുന്നതായിരുന്നു ഇത്.
2025 ജൂണില്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ‘ഇന്ത്യ 2047: ഇസ്ലാമിക ഭരണത്തിലേക്ക്’ എന്ന പേരില്‍ പിടിച്ചെടുത്ത രേഖകളെക്കുറിച്ചും പറയുന്നുണ്ട്. ഇന്ത്യയുടെ നൂറാം സ്വാതന്ത്ര്യ ദിനത്തിനൊപ്പം ഭരണഘടനാ ചട്ടക്കൂട് പുനര്‍നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന ഘട്ടംഘട്ടമായ തന്ത്രമാണ് ഇതില്‍ വിവരിക്കുന്നതെന്നും സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. രേഖകള്‍ നിലവില്‍ കോടതിയുടെ പക്കലാണ്. കേസിനും തീര്‍പ്പു കല്‍പ്പിക്കപ്പെട്ടിട്ടില്ല.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ടതാണ് ‘2047’ എന്ന പരാമര്‍ശം. തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം നീളുന്ന ആസൂത്രണത്തിന്റെ തെളിവായി അന്വേഷണ ഏജന്‍സികള്‍ ഇതിനെ വിലയിരുത്തുന്നു. ഏജന്‍സികളുടെ അവകാശവാദങ്ങള്‍ കോടതി ശരിവച്ചാലും ഇല്ലെങ്കിലും ഭരണഘടനാ സംവിധാനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കും നയിക്കുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 സീറ്റുകളാണു നേടിയത്. എന്നാല്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ഐയുഎംഎല്‍) 15 സീറ്റുകള്‍ നേടി. മലബാര്‍ മേഖലയിലെ പല മണ്ഡലങ്ങളിലും യുഡിഎഫിനു മത്സരിക്കാന്‍ കരുത്തു നല്‍കുന്നത് മുസ്ലിം ലീഗിന്റെ സംഘടനാ ശക്തിയാണ്. തെരഞ്ഞെടുപ്പു വിജയത്തിന് ഇത്തരം കൂട്ടുകെട്ടുകള്‍ അസാധാരണമല്ലെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആശ്രിതത്വം പ്രത്യാഘാതം സൃഷ്ടിക്കും. കാലക്രമേണ ഇത്തരം സംഘടനള്‍ക്കുവേണ്ടി വിട്ടുവീഴ്ചകളും വേണ്ടിവരും.
സമീപകാല തിരഞ്ഞെടുപ്പുകളില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നിവയുമായി ബന്ധപ്പെട്ട ശൃംഖലകളുടെ ഇടപെടലുകളും തെളിഞ്ഞുവന്നു. ഒരുകാലത്ത് രാഷ്ട്രീയത്തിന്റെ അതിര്‍ത്തികള്‍പ്പുറമായിരുന്ന സംഘടനകള്‍ ഇടപെടല്‍ ശേഷിയുള്ളവരായി മാറി. മുന്നണികളിലെ സജീവ സാന്നിധ്യമായും ഇവര്‍ മാറി.
ജനാധിപത്യത്തില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ സ്വീകരിക്കേണ്ടിവരും. എന്നാല്‍, ഇത്തരം വിട്ടുവീഴ്ചകള്‍ ക്രമാനുഗതമായി നയപരമായ അതിര്‍വരമ്പുകളെ മാറ്റുന്നുണ്ടോ എന്നതാണ് ചോദ്യം. വ്യവസ്ഥാപിതമായ മേഖലകളിലെ മാറ്റങ്ങള്‍ പെട്ടെന്നല്ല, മറിച്ച് സാവധാനത്തിലാണ് സംഭവിക്കുന്നത്.
ചരിത്രപരമായ, ഇടതു മുന്നണിയെ മതേതര ബദലായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. എങ്കിലും തിരഞ്ഞെടുപ്പ് പ്രായോഗികത പലപ്പോഴും തന്ത്രപരമായ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. മത്സര രാഷ്ട്രീയം പ്രത്യയശാസ്ത്ര വ്യക്തതയെ ബാധിക്കുമ്പോഴും വഴക്കമുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ പാര്‍ട്ടികള്‍ നിര്‍ബന്ധിതരാകുന്നു.
ഭരണഘടനാപരമായ ആത്മവിശ്വാസത്തിലാണ് കേരളത്തിന്റെ രാഷ്ട്രീയ കരുത്ത് നിലനിന്നിരുന്നത്. ശ്രീനാരായണ ഗുരുവിനെപ്പോലുള്ള പരിഷ്‌കര്‍ത്താക്കളും ഇഎംഎസ് നമ്പൂതിരിപ്പാടിനെപ്പോലുള്ള നേതാക്കളും യുക്തിചിന്തയിലും സാക്ഷരതയിലും സ്ഥാപനപരമായ പരിഷ്‌കരണങ്ങളിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയ സംസ്‌കാരം രൂപപ്പെടുത്താന്‍ സഹായിച്ചു. ആ പാരമ്പര്യം പ്രത്യയശാസ്ത്രപരമായ മത്സരങ്ങളെ ഭരണഘടനാപരമായ അതിരുകള്‍ക്കുള്ളില്‍ നിര്‍ത്തുന്ന ഒരു അന്തരീക്ഷം വളര്‍ത്തിയെടുത്തു.
രാഷ്ട്രീയം നിരീക്ഷിക്കുന്നവരുടെ ആശങ്ക പെട്ടെന്നുള്ള തകര്‍ച്ചയെക്കുറിച്ചല്ല, മറിച്ചു ക്രമാനുഗതമായ മാറ്റത്തെക്കുറിച്ചാണ്.
ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12.4 ശതമാനം വോട്ടാണു നേടിയത്. 2024-ല്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ലോക്‌സഭാ സീറ്റ് നേടി. കാലങ്ങളായി നിലനിന്ന മുന്നണി സംവിധാനങ്ങളില്‍ ഇതു വലിയ മാറ്റങ്ങളുണ്ടാക്കി. പ്രീണന രാഷ്ട്രീയത്തിനുള്ള മറുപടിയായാണ് തങ്ങളുടെ വളര്‍ച്ചയെ ബിജെപി അവതരിപ്പിക്കുന്നത്. ഭരണഘടനാപരമായ ദേശീയതയ്ക്കും ഏകീകൃത നിയമങ്ങള്‍ക്കും വേണ്ടി അവര്‍ വാദിക്കുന്നു. അനുയായികള്‍ ഇതിനെ പ്രത്യയശാസ്ത്ര വ്യക്തതയായി കാണുമ്പോള്‍, കടുത്ത പ്രത്യയശാസ്ത്ര ധ്രുവീകരണം ഭരണഘടനാപരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നു വിമര്‍ശകരും വാദിക്കുന്നു.
ഈ ചര്‍ച്ച ഏകപക്ഷീയമല്ല. ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ഭരണഘടനാപരമായ സാധുത അവകാശപ്പെടുന്നു. വിലയിരുത്തേണ്ടതു വോട്ടര്‍മാരാണ്. ഈ സംവാദം ദൈവശാസ്ത്രപരമല്ല, മറിച്ച് ഭരണഘടനാപരമാണ്. സംഘടിതമായ പ്രത്യയശാസ്ത്ര ഗ്രൂപ്പുകള്‍ ദീര്‍ഘകാല സ്വാധീനത്തിന് ശ്രമിക്കുമ്പോള്‍ ഒരു ജനാധിപത്യ സംവിധാനം എങ്ങനെ പ്രതികരിക്കുന്നു എന്നതും, പ്രധാന പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെയും ഭരണഘടനാപരമായ അച്ചടക്കത്തെയും എങ്ങനെ സന്തുലിതമാക്കുന്നു എന്നതുമാണ് ഇതിലെ പ്രധാനം.
കേരളത്തിന്റെ രാഷ്ട്രീയ സന്തുലിതാവസ്ഥ പെട്ടെന്ന് മാറാന്‍ സാധ്യതയില്ല. ഭരണഘടനാപരമായ മാറ്റങ്ങള്‍ കാലക്രമേണ സംഭവിക്കുന്ന ചെറിയ ക്രമീകരണങ്ങളിലൂടെയാണ് രൂപപ്പെടുന്നത്. 2026-ലെ തിരഞ്ഞെടുപ്പ് അടുത്ത സര്‍ക്കാര്‍ ആരുടേതാണെന്ന് മാത്രമല്ല തീരുമാനിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രായോഗികത ഭരണഘടനാപരമായ കരുത്തിനെ ശക്തിപ്പെടുത്തുമോ അതോ അതിനെ ക്രമാനുഗതമായി മാറ്റുമോ എന്നതും അത് പരീക്ഷിക്കും. 2026-ലേക്ക് നീങ്ങുമ്പോള്‍ കേരളത്തിന് മുന്നിലുള്ള പ്രധാന ചോദ്യവും ഇതുതന്നെയാണ്.
















































