അഹമ്മദാബാദ്: ഗുജറാത്തിലെ ചന്ദ്‌ഖേദയിൽ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിനെ തുടർന്ന് 21 വയസുകാരി ജീവനൊടുക്കിയ സംഭവത്തിൽ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ ആൺസുഹൃത്തായിരുന്ന മക്വാന, എച്ച്. റാബറി എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇതിൽ യുവതിയുടെ ആൺസുഹൃത്തായ മക്വാനയെ അറസ്റ്റ് ചെയ്തതായും ഒളിവിൽപോയ രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് 21കാരി സുഹൃത്തായ പെൺകുട്ടിയുടെ വീടിന്റെ ടെറസിൽനിന്ന് ചാടി ജീവനൊടുക്കിയത്. പിന്നീട് സ്വകാര്യവീഡിയോ ചോർന്നതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാരോപിച്ച് സുഹൃത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ആൺസുഹൃത്തായിരുന്ന മക്വാനയെ അറസ്റ്റ്‌ചെയ്തത്.
സംഭവം ഇങ്ങനെ- യുവതിയും മക്വാനയും രണ്ടുവർഷത്തോളം അടുപ്പത്തിലായിരുന്നു. യുവതിയുടെ സമ്മതത്തോടെയാണ് ആൺസുഹൃത്ത് ഇരുവരുമൊന്നിച്ചുള്ള സ്വകാര്യ വീഡിയോകൾ ചിത്രീകരിച്ചത്.
എന്നാൽ അടുത്തിടെ ഇയാളും മറ്റൊരു സുഹൃത്തും ഒരു കാർ കൊണ്ടുവരാൻ പോയിരുന്നു. ഇവിടെവെച്ചാണ് റാബറി എന്നയാളെ പരിചയപ്പെടുന്നത്. തുടർന്ന് ഇയാൾ മക്വാനയുടെ മൊബൈൽഫോൺ വാങ്ങിനോക്കിയപ്പോഴാണ് ഇരുവരുമൊന്നിച്ചുള്ള നഗ്നവീഡിയോ റാബറി കണ്ടത്. ഉടൻതന്നെ ഇയാൾ ഈ വീഡിയോകളെല്ലാം സ്വന്തം ഫോണിലേക്ക് അയച്ചു. ഒപ്പം യുവതിയുടെ നമ്പറും കൈക്കലാക്കി.
തുടർന്ന യുവതിയെ വിളിച്ച് ആൺസുഹൃത്തിനൊപ്പമുള്ള നഗ്നവീഡിയോ തന്റെ കൈയിലുണ്ടെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തി. വീഡിയോ കാണണമെങ്കിൽ ഒരു ഹോട്ടലിലേക്ക് വരാനും ആവശ്യപ്പെട്ടു. ഇതോടെ 21-കാരിയും സുഹൃത്തായ യുവതിയും ഇവരുടെ ഭർത്താവും ഹോട്ടലിലെത്തി പ്രതിയെ കണ്ടു. എന്നാൽ, വീഡിയോ കാണിച്ചശേഷം ഇയാൾ അവിടെനിന്ന് സ്ഥലംവിട്ടു.
ഇതിനിടെ മക്വാന 2500 രൂപ ആവശ്യപ്പെട്ട് യുവതിക്ക് വാട്‌സാപ്പ് സന്ദേശം അയച്ചു. പണം തരാമെന്ന് പറഞ്ഞ് യുവതി ഇയാളെ വിളിച്ചുവരുത്തി. തുടർന്ന് പണം നൽകിയ യുവതി, ഫോണിൽനിന്ന് സ്വകാര്യവീഡിയോകൾ നീക്കം ചെയ്യാൻ ആൺസുഹൃത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ അതിന് തയ്യാറായില്ല. ഇതോടെ യുവതിയും സുഹൃത്തും പോലീസിനെ സമീപിക്കുകയും. പോലീസിന്റെ സാന്നിധ്യത്തിൽ മക്വാന ഫോണിൽനിന്ന് വീഡിയോ നീക്കം ചെയ്യുകയുമായിരുന്നു. ഇതിനുശേഷം സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി ജീവനൊടുക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.