കൊച്ചി: വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ തെളിവെടുപ്പ് നടന്നു. അതിക്രൂരമായ മർദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട സുധയും സുഹൃത്ത് ഷാജിയും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. തൻ്റെ കുടുംബം തകർക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതായും പ്രതി മൊഴിനൽകി.
ഷാജിയും സുധയും ഏറെനാൾ സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ അടിപിടിയിൽ ഷാജി സുധയെ ശ്വാസംമുട്ടിച്ചശേഷം ട്രാക്കിൽ തള്ളുകയായിരുന്നു. ഷാജി യുവതിയുടെ മുഖത്തും കണ്ണിലും പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഇതിനിടെ കരിങ്കല്ലിലേക്ക് തെറിച്ചു വീണ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ബന്ധം പുറത്തുപറഞ്ഞ് തൻ്റെ കുടുംബം തകർക്കുമെന്ന സുധയുടെ ഭീഷണിയടക്കം പ്രകോപനപരമായ കാരണമായെന്നാണ് പ്രതിയുടെ മൊഴി.
സംഭവസ്ഥലത്തേക്ക് ഇരുവരും കാറിലാണ് എത്തിയത്. വാഹനത്തിൽനിന്ന് പുറത്തിറങ്ങിപാലത്തിനടുത്തേക്ക് നടന്നു. തുടർന്ന് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ ഷാജിയുടെ ഫോൺ സുധ എടുത്തെറിഞ്ഞു. ഇതിൽ പ്രകോപിതനായ ഷാജി സുധയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞാഞ്ഞിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുധ തെറിച്ചു വീണത് തൊട്ടടുത്തുള്ള കരിങ്കല്ലിലേക്കായിരുന്നു. കരിങ്കല്ലിൽ തലയിടിച്ച് ചോരവാർന്നു തുടങ്ങിയതോടെ സുധ കരയാൻ തുടങ്ങി. ഈ സമയത്ത് മറ്റുള്ളവർ കേൾക്കാതിരിക്കാൻ ഷാജി സുധയുടെ മുഖത്ത് അമർത്തി പിടിക്കുകയായിരുന്നു. ഇതിനുശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനാണ് സുധയുടെ ശരീരം പാളത്തിൽ കൊണ്ടുപോയി ഇട്ടത്. എന്നാൽ, ട്രെയിൻ പോകുന്ന പാളമായിരുന്നില്ല ഇത്.
ഇതിനിടെ സുധയുടെ സഹോദരി ഷാജിയെ വിളിക്കുന്നുണ്ടായിരുന്നു. സുധ ആത്മഹത്യചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് പോയി എന്ന് ഷാജി സഹോദരിയോട് പറഞ്ഞു.
മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. യുവതിയും ഷാജിയും ഒന്നിച്ച് നടക്കുന്നത് ഈ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. പിന്നീട് ഷാജി ഒറ്റയ്ക്ക് നടന്നുവരുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാളുടെ ശരീരത്തിലുള്ള രക്തക്കറയും ദൃശ്യത്തിൽ വ്യക്തമായിരുന്നു.
ചൊവ്വാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഇതുവഴി കടന്നുപോയ അമൃത എക്സ്പ്രസിലെ ലോക്കോ പൈലറ്റാണ് വൈറ്റില മേൽപ്പാലത്തിനുസമീപം ട്രെയിൻ ഓടാത്ത പാലത്തിൽ മൃതദേഹം കണ്ടത്. ഉടൻ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് നടന്ന മരട് പോലീസ് നടത്തിയ പരിശോധനയിലാണ് മരണം സംഭവിച്ചത് ട്രെയിൻ തട്ടിയില്ലെന്ന് വ്യക്തമായത്. ഫോൺ ലഭിച്ചതും നിർണ്ണായകമായി. ഇവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ യുവതിയെ തിരിച്ചറിഞ്ഞ് പ്രതിയിലേക്ക് പോലീസ് എത്തിയത്.

















































