കൊല്ലം: ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്ത് പോലീസ്. ഭർത്താവ് നിധീഷ്, ഭർത്താവിന്റെ സഹോദരി, ഭർതൃപിതാവ് എന്നിവർക്കെതിരെയാണ് കുണ്ടറ പോലീസ് കേസെടുത്തത്. മൂന്ന് പേരും ഷാർജയിലായതിനാൽ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്.
കൂടാതെ വിവാഹത്തിന് സ്ത്രീധനം വാങ്ങിയതിന് സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നും എഫ്‌ഐആറിലുണ്ട്. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് നടപടിയെടുത്തത്.
തന്റെ മകളെ നിറത്തിന്റെ പേരിൽ വിരൂപയാക്കാൻ സഹോദരി ഇടപെട്ട് മുടി മൊട്ടയടിച്ചുവെന്നും പീഡനങ്ങൾക്കൊടുവിലാണ് മകൾ ആത്മഹത്യ ചെയ്തതെന്നും അമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാടെ മകൾ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റൽ തെളിവും ആത്മഹത്യാക്കുറിപ്പും അമ്മ പോലീസിന് കൈമാറി. മാത്രമല്ല മകളുടെ മരണത്തിൽ ഇന്ത്യൻ കോൺസുലേറ്റിനും വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും അമ്മ പരാതി നൽകിയിരുന്നു.
വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചാൽ റീ പോസ്റ്റ്‌മോർട്ടം വേണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സിബിഐക്ക് കൈമാറണമെന്നാണ് ശൈലജയുടെ ആവശ്യം. അതേസമയം കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്നാണ് നിധീഷിന്റെ നിലപാട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചികയെയും മകൾ വൈഭവിയെയും അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ഫയലിങ് ക്ലർക്കാണ് വിപഞ്ചിക. ദുബായിൽ തന്നെ ജോലി ചെയ്യുകയാണ് ഭർത്താവ് നിതീഷ്. ഏഴുവർഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. കുറച്ചുകാലമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു.