മലേഗാവ്: തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ സ്ഥാനാർഥികളെ പിന്തുണച്ചാൽ മാത്രമേ വികസന ഫണ്ടുകൾ നൽകുകയുള്ളൂവെന്ന് മഹാരാഷ്ട്ര സംസ്ഥാന ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ. ബാരാമതിയിലെ മാലേഗാവിൽ നടന്ന ഒരു പ്രചാരണ റാലിയിൽ സംസാരിക്കവേയായിരുന്നു വിവാദ പരാമർശം. നിങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അധികാരമുണ്ടെങ്കിലും ഫണ്ടിന്റെ നിയന്ത്രണം തനിക്കാണെന്ന് അജിത് പവാർ പറഞ്ഞു. ‘കേന്ദ്രത്തിനും സംസ്ഥാനത്തിനും നിരവധി പദ്ധതികളുണ്ട്.
നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും ഈ പദ്ധതികൾ ശരിയായി നടപ്പിലാക്കുകയും ചെയ്താൽ മാലേഗാവിന് നല്ല വികസനം ഉറപ്പാക്കാൻ കഴിയും. 18 സ്ഥാനാർഥികളെയും നിങ്ങൾ വിജയിപ്പിക്കുകയാണെങ്കിൽ ഞാൻ വാഗ്ദാനം ചെയ്തതെല്ലാം നൽകാൻ തയ്യാറാണ്. എന്നാൽ നിങ്ങൾ ഞങ്ങളെ കൈവിട്ടാൽ, ഞാനും നിങ്ങളെ കൈവിടും. വോട്ട് നിങ്ങളുടെ കൈയിലും, ഫണ്ട് എൻ്റെ കൈയിലുമാണ്’. പവാർ പറഞ്ഞു.
അതേസമയം, പവാർ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് ശിവസേന (യുബിടി) നേതാവ് അംബാദാസ് ദൻവെ പറഞ്ഞു. ‘ഫണ്ടുകൾ നൽകുന്നത് സാധാരണക്കാർ അടയ്ക്കുന്ന നികുതിയിൽ നിന്നാണ്, അല്ലാതെ അജിത് പവാറിന്റെ വീട്ടിൽ നിന്നല്ല. പവാറിനെപ്പോലൊരു നേതാവ് വോട്ടർമാരെ ഭീഷണിപ്പെടുത്തുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തുചെയ്യുകയാണ്?’ ദൻവെ ചോദിച്ചു.



















































