52 സെന്റ് സ്ഥലം എഴുതി വാങ്ങിയ ശേഷം അമ്മയെ ഇറക്കിവിട്ടു; ക്ഷേത്ര പറമ്പില്‍ അമ്മ കുടില്‍ കെട്ടി താമസം തുടങ്ങി; മക്കള്‍ക്ക് ‘പണി’ കിട്ടി

സ്വത്ത് എഴുതി വാങ്ങിയ ശേഷം അമ്മയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട മക്കള്‍ പുലിവാല് പിടിച്ചു. മക്കള്‍ക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരിക്കുകയാണ്. ഇരവിപുരം വാളത്തുംഗല്‍ സ്വദേശിനി സുമതിയമ്മയുടെ പരാതിയിലാണു കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി കേസെടുത്തത്. സിറ്റി പൊലീസ് കമ്മിഷണര്‍, ആര്‍ഡിഒ, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ എന്നിവര്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചശേഷം 14 ദിവസത്തിനുള്ളില്‍ കമ്മിഷനു റിപ്പോര്‍ട്ട് നല്‍കണം.

2 മക്കളുടെയും പേരില്‍ 52 സെന്റ് സ്ഥലം സുമതിയമ്മ എഴുതി നല്‍കി. എന്നാല്‍, ഇപ്പോള്‍ കുടുംബക്ഷേത്രം സ്ഥിതി ചെയ്യുന്ന 6 സെന്റ് സ്ഥലത്തു കുടില്‍ കെട്ടിയാണ് അമ്മ താമസിക്കുന്നത്. കൊല്ലം മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ജീവനാംശം നല്‍കാന്‍ നിര്‍ദേശിച്ചെങ്കിലും മക്കള്‍ അനുസരിച്ചില്ല.

ഇതിന് എതിരെ ഇരവിപുരം പൊലീസിനും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നു പരാതിയില്‍ പറയുന്നു. ചികിത്സയ്ക്കും സംരക്ഷണത്തിനുമുള്ള പണം മക്കളില്‍ നിന്ന് ഈടാക്കി നല്‍കണമെന്നു പരാതിക്കാരി ആവശ്യപ്പെട്ടു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular