തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് സമ്പൂര്‍ണ അനുമതി നല്‍കി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാക് സൈന്യത്തിന് തിരിച്ചടിക്കാന്‍ സമ്പൂര്‍ണ അനുമതി നല്‍കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് പാകിസ്ഥാന്‍ സൈന്യത്തിന് ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്‍കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

അതിര്‍ത്തി ലംഘിച്ച് പറന്നെത്തി ആക്രമിച്ച ഇന്ത്യയുടെ നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ഒരു പങ്കുമില്ല. അത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഈ നടപടിയെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. അടിയന്തരസാഹചര്യം കണക്കിലെടുത്ത് നാളെ പാകിസ്ഥാന്‍ ദേശീയ അസംബ്ലി ചേരും. നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്ത് മുന്നോട്ടുള്ള നടപടികളെക്കുറിച്ച് അസംബ്ലി തീരുമാനമെടുക്കും.

ആക്രമണത്തില്‍ നിരവധി ഭീകരര്‍ മരിച്ചെന്ന ഇന്ത്യയുടെ അവകാശവാദം കള്ളമെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്നു. ആക്രമണം നടന്നെന്ന് ഇന്ത്യ അവകാശപ്പെടുന്ന ഇടത്തേക്ക് ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെ അയക്കും. ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം നുണയാണെന്ന് തെളിയിക്കുമെന്നാണ് പാകിസ്ഥാന്‍ പറയുന്നത്.

ഏത് സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ ആക്രമണത്തെ നേരിട്ടെന്നും അതിന് സൈന്യത്തെ അഭിനന്ദിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

യോഗത്തില്‍ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി, പ്രതിരോധമന്ത്രി പര്‍വേസ് ഖട്ടക്, ധനകാര്യ ചെയര്‍മാന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ, നാവികസേനാ തലവന്‍ സഫര്‍ മഹ്മൂദ് അബ്ബാസി, വ്യോമസേനാ തലവന്‍ എയര്‍ മാര്‍ഷല്‍ മുജാഹിദ് അന്‍വര്‍ ഖാന്‍, മറ്റ് സിവില്‍, മിലിട്ടറി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular