ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ രഹസ്യ അജണ്ട: ശോഭാ സുരേന്ദ്രന്‍

കൊച്ചി: ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ രഹസ്യ അജണ്ടയുടെ തെളിവാണ് ആചാരലംഘനത്തിന് ആര് തയ്യാറായാലും സംരക്ഷണം നല്‍കുമെന്ന നിലപാടെന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി അവര്‍ക്ക് മുന്നില്‍ ഉയര്‍ന്നു വന്ന വാദങ്ങള്‍ അനുസരിച്ചാണ് വിധി പറഞ്ഞത്. അതില്‍ പോലും ബെഞ്ചിലെ ഏക വനിതാ ജഡ്ജിയുടെ വിയോജിപ്പ് പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നതാണ്. കേരളത്തില്‍ മാറി മാറി വന്ന ഗവണ്‍മെന്റുകളുടെ അഭിപ്രായങ്ങളില്‍ വന്ന വൈരുധ്യങ്ങള്‍ ഈ വിധിയെ സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ശബരിമലയിലെ ആചാരക്രമങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സങ്കോചമേതുമില്ലാതെ എടുക്കാന്‍ ഇടതുപക്ഷ ഗവണ്‍മെന്റ് എന്ത് കൊണ്ടാണ് തയ്യാറാവാതെ ഇരുന്നത്? നൂറ്റാണ്ടുകള്‍ ആയി പുലര്‍ത്തി പോരുന്നതായ ആചാര അനുഷ്ടാനങ്ങളെ മാറ്റുന്നതുമായി ബന്ധപെട്ട് സാമൂഹിക അധ്യാത്മിമ രംഗത്തെ ഗുരുക്കന്മാരെ ചേര്‍ത്തുകൊണ്ട് ചര്‍ച്ച നടത്താന്‍ പോലും എന്തുകൊണ്ടാണ് ഇവര്‍ ഭയപ്പെട്ടത്? ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കുവാന്‍ ഉള്ള രഹസ്യ അജണ്ടയാണ് ഇടത്പക്ഷ ഗവണ്‍മെന്റിനുള്ളത്. അതിന്റെ തെളിവാണ് ആചാരലംഘനത്തിന് ആര് തയ്യാറായാലും സംരക്ഷണം നല്‍കുമെന്ന സര്‍ക്കാരിന്റെ നിലപാട്.

ഹൈന്ദവ വിശ്വസങ്ങള്‍ക്കെതിരെ എല്ലാ കാലത്തും ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ മുന്‍നിര്‍ത്തി വന്ന ഈ രഹസ്യ അജണ്ടകളുടെ കൂടി ഫലമായാണ് പരമോന്നത നീതിപീഠത്തിനു മുന്നില്‍ എന്നോ പോയി മറഞ്ഞ തൊട്ടുകൂടായ്മ പോലും കേസില്‍ വിഷയമായത്. കേരളത്തില്‍ നൂറ്റാണ്ടുകള്‍ ആയുള്ള അനവധി ക്ഷേത്രങ്ങള്‍ ഉണ്ട്, അവയില്‍ ഒക്കെ അത്രയും തന്നെ പഴക്കമുള്ള ആചാരാനുഷ്ടാനങ്ങളും പാരമ്ബര്യങ്ങളും ഉണ്ട്. ഓരൊരിടത്തും ഉള്ള ആചാരങ്ങളും വിശ്വാസപ്രമാണങ്ങളും അനുസരിച്ചു ആരാധന നടത്തുവാനുള്ള ബുദ്ധിയും വിവേകവും പ്രബുദ്ധതയും ഇവിടുത്തെ സ്ത്രീകളായ ഭക്തകള്‍ക്ക് എല്ലാകാലത്തും ഉണ്ടായിട്ടും ഉണ്ട്. അതിനിയും ഉണ്ടാവുകയും ചെയ്യും.

ഹൈന്ദവ ആചാരങ്ങളുടെ വൈവിധ്യവും പ്രത്യേകതകളും ഉള്‍ക്കൊണ്ട് തന്നെ എങ്ങനെ ആരാധിക്കണം എന്ന വ്യക്തമായ ബോധ്യം ഉള്ളവരാണ് ഹൈന്ദവ സ്ത്രീകള്‍. നൂറ്റാണ്ടുകള്‍ ആയുള്ള ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനുള്ള പ്രാപ്തി സ്ത്രീകള്‍ക്കുണ്ടെങ്കില്‍ ഈ കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുക്കാന്‍ ഉള്ള പ്രാപ്തിയും ഭക്തകളായ ഹൈന്ദവ സ്ത്രീകള്‍ക്കുണ്ടെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular