കേരള ജനതയെ ഞെട്ടിച്ച് വീണ്ടും മത്സ്യത്തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനത്തിന് ലഭിക്കുന്ന പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

പ്രളയത്തില്‍ അകപ്പെട്ട് വിറങ്ങലിച്ച് നിന്ന കേരളത്തെ ക്ഷണിക്കാതെ എത്തി കൈപിടിച്ച് കരക്കെത്തിച്ച മത്സ്യത്തൊഴിലാളികള്‍ വീണ്ടും കൈയ്യടി നേടുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് മത്സ്യ തൊഴിലാളികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

5000 ഓളം മത്സ്യത്തൊഴിലാളികളാണ് പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സ്വന്തം ഉപജീവന മാര്‍ഗമായ തോണിയുമെടുത്ത് പ്രളയ മേഖലകളിലെത്തിയത്. പതിനായിരക്കണക്കിന് ആളുകളെ ഇവര്‍ രക്ഷിക്കുകയും ചെയ്തിരുന്നു. കേരളത്തിന്റെ സൈന്യമെന്നാണ് മുഖ്യമന്ത്രി ഇവരെ പുകഴ്ത്തിയത്. രക്ഷാ പ്രവര്‍ത്തനങ്ങളും മറ്റും നടത്തിയതിന് ഇവരെ ആദരിക്കുന്നതിനായി 29ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ചുതന്നെ ഉപഹാരമായി ലഭിക്കുന്ന തുക കൈമാറും.

അതേസമയം, പ്രളയ ബാധിത പ്രദേശങ്ങളില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളാകും. രക്ഷാപ്രവര്‍ത്തനത്തില്‍ കേടുപാടുകള്‍ സംഭവിച്ച ബോട്ടുകളും വളളങ്ങളും അറ്റകുറ്റപണി വേഗത്തില്‍ ചെയ്തുതരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ മത്സ്യത്തൊഴിലാളികളും വളളങ്ങളുമാണ് ദുരന്തബാധിതരെ രക്ഷപ്പെടുത്താനായി മുന്നിട്ടിറങ്ങിയത്.

Similar Articles

Comments

Advertismentspot_img

Most Popular