ഇന്ത്യയെ തീവ്രവാദ രാഷ്ട്രമായി ചിത്രീകരിച്ചു; പ്രിയങ്ക ചോപ്രക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ സീരിസായ ക്വാണ്ടികോയുടെ പുതിയ എപ്പിസോഡിനെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്ത്. എപ്പിസോഡില്‍ ഒരു കൂട്ടം ഇന്ത്യന്‍ ദേശീയവാദികളെ തീവ്രവാദികളായി ചിത്രീകരിച്ചതാണ് പ്രതിഷേധത്തിന് ആധാരം. ജൂണ്‍ 1ന് പുറത്തുവന്ന ‘ദി ബ്ലഡ് ഓഫ് റോമിയോ’ എന്ന സീസണിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

എഫ്.ബി.ഐ ഏജന്റായ അലക്‌സ് പാരിഷ് എന്ന പ്രിയങ്ക അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം, അമേരിക്കയില്‍ സ്‌ഫോടനമുണ്ടാക്കി, പാകിസ്ഥാനുമേല്‍ പഴി ചാരാനുള്ള ഇന്ത്യന്‍ തീവ്രവാദികളുടെ നീക്കത്തെ സമര്‍ത്ഥമായി തടയുന്നതായാണ് കഥ.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ സമ്മേളനം ന്യൂയോര്‍ക്കില്‍ വെച്ച് നടക്കാനിരിക്കെ, ഹഡ്‌സണ്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നും യുറേനിയം 235 ആരോ മോഷ്ടിക്കുന്നു. ആദ്യം പാകിസ്ഥാന് നേരെ അന്വേഷണം നീളുമെങ്കിലും, തീവ്രവാദികളിലൊരാളുടെ കഴുത്തില്‍ പ്രിയങ്കയുടെ കഥാപാത്രം രുദ്രാക്ഷം കണ്ടെത്തുന്നതോടെ ആക്രമണത്തിനു പിന്നിലെ യഥാര്‍ത്ഥ സൂത്രധാരന്മാരായ ഇന്ത്യന്‍ തീവ്രവാദികള്‍ വലയിലാകുന്നു. ഇന്ത്യയെ ഒരു തീവ്രവാദരാഷ്ട്രമായി ചിത്രീകരിക്കുന്നത് ഒരു ഇന്ത്യക്കാരിയെന്ന നിലയില്‍ പ്രിയങ്ക ചോപ്ര എതിര്‍ക്കണമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

#shameonpriyanka#shameonquantico ഹാഷ് ടാഗുകളുമായി വരുന്ന പ്രതികരണങ്ങളില്‍ പണത്തിനുവേണ്ടി രാജ്യത്തിനെ മോശമായി കാണിക്കുന്നതിനു കൂട്ടുനില്‍ക്കരുതായിരുന്നു എന്നും പറയുന്നു.

ഇന്ത്യയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ പാകിസ്ഥാനെ കുടുക്കാനായി നടക്കുന്ന രീതിയിലുള്ള കഥാതന്തു അസംബന്ധമാണെന്നും ഒരിക്കലും സംഭവിക്കാത്തതാണെന്നും വിമര്‍ശനങ്ങളില്‍ പറയുന്നു. റേറ്റിങ് കുറഞ്ഞതിനെ തുടര്‍ന്ന് എ.ബി.സി പരമ്പര ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ഇത് ക്വാണ്ടികോയുടെ അവസാന സീസണാണ്.

Similar Articles

Comments

Advertismentspot_img

Most Popular