‘തിരക്കുള്ള ബസില്‍ ആരെയും ശ്രദ്ധിക്കാതെ ആ സ്ത്രീ കുഞ്ഞിന് മുലയൂട്ടാന്‍ തുടങ്ങി’ ബസ് യാത്രക്കിടെയുണ്ടായ അനുഭവം പങ്കുവെച്ച് മുന്‍ എം.എല്‍.എ

ഗൃഹലക്ഷ്മിയുടെ ‘തുറിച്ചുനോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം’ കാമ്പയിനെതിരെ വൈക്കം മുന്‍എം.എല്‍.എ കെ.അജിത്ത്. മലപ്പുറത്ത് സമ്മേളനവേദിയിലായിരുന്നതിനാലാണ് സംഭവത്തില്‍ പ്രതികരിക്കാതരുന്നതെന്നും തനിക്ക് തിരുവനന്തപുരത്തേക്ക് ബസ് യാത്രചെയ്തപ്പോള്‍ നേരിടേണ്ടി വന്ന അനുഭവവും ആണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കെ.എസ്.ആര്‍.ടി.സി ബസില്‍ രാത്രിയില്‍ യാത്രചെയ്യവേ കൈക്കുഞ്ഞുമായി വന്ന സ്ത്രീയ്ക്ക് ബസില്‍ സീറ്റ്നല്‍കാന്‍ കൂട്ടാക്കാതിരുന്ന സഹയാത്രികരായ സ്ത്രികളെ വിമര്‍ശിക്കുന്നതിനൊപ്പം ആസ്ത്രിയ്ക്ക് സീറ്റ് നല്‍കാന്‍ തയ്യാറായാത് താനാണെന്നും ഫേയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. സീറ്റ് കിട്ടി ആ സ്ത്രീ ആദ്യം ചെയ്തത് തന്റെ കുഞ്ഞിന് പാലു നല്‍കുകയായിരുന്നെന്നും ആരും തുറിച്ചുനോക്കിയില്ലെന്നും കുറിപ്പില്‍ പറയുന്നു.

ലോകവനിതാദിനത്തില്‍ മുലയൂട്ടല്‍ ക്യാമ്പയിനുമായി മാതൃഭൂമിയുടെ വനിതാ മാഗസീന്‍ ഗൃഹലക്ഷ്മി രംഗത്തെത്തിയിരുന്നു. മോഡലും നടിയും സംവധായകയുമായ ജിലു ജോസഫാണ് ക്യാമ്പയിന്റെ ഭാഗമായി ഗൃഹലക്ഷ്മിയുടെ കവര്‍ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞിന് മുലയൂട്ടുന്ന ചിത്രമായിരുന്നു ഗൃഹലക്ഷ്മി നല്‍കിയിരുന്നത്. ഇതിനെതിരെ സംസ്ഥാന ബാലാവകശാകമ്മീഷനും കൊല്ലം സി.ജെ.എം കോടതിയിലും കേസും നല്‍കിയിരുന്നു.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുലയൂട്ടല്‍ വിവാദം എരിഞ്ഞടങ്ങിയിട്ട് കുറിക്കാമെന്നു കരുതി .പിന്നെ മലപ്പുറത്ത് പാര്‍ട്ടിസമ്മേളനത്തിരക്കിലുമായിരുന്നു. ഒരു ദിവസം ചേര്‍ത്തലയില്‍ നിന്നും രാത്രി 8.20ന് തിരുവന്തപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റില്‍ കയറി നല്ല തിരക്കായിരുന്നു. കമ്പിയില്‍ തൂങ്ങിയാടി ഒരുവിധത്തില്‍ ബാലന്‍സ് അഡ്ജസ്റ് ചെയ്തു നില്‍ക്കുമ്പോളാണ് കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ വന്നത്. എക്സ് എം.എല്‍.എയുടെ പാസ്സുകാണിച്ചു കണ്ടക്റ്റര്‍ പാസ്സ് നോക്കി ചിരിച്ചുകൊണ്ട് നടുവിലെ സീറ്റ് ചൂണ്ടിക്കാണിച്ചു പറഞ്ഞു സാര്‍, ആ സീറ്റിലെ യാത്രക്കാര്‍ മാരാരികുളത്തിറങ്ങും, അടുത്തുനിന്നാല്‍ അവിടെയിരിക്കാം. ഞാന്‍ ചെന്ന് ആ സീറ്റിന്റെ കൈവരിയില്‍ ചാരിനിന്നു യാത്രക്കാരില്‍ ചിലര്‍ മയക്കത്തിലാണ്, അഞ്ചെട്ട് സ്ത്രീകള്‍ ഉള്ളത് തണുപ്പുകൊള്ളാതെ മൂടിപുതച്ചിരിപ്പാണ്.

മാരാരിക്കുളമായപ്പോള്‍ ഒഴിഞ്ഞ സീറ്റില്‍ ഞാന്‍ സ്ഥാനം പിടിച്ചു. വണ്ടി ആലപ്പുഴയായപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. കൈക്കുഞ്ഞുമായി കയറിയ യുവതി കൈയെത്താത്ത കമ്പിയില്‍ തൂങ്ങിപിടിച്ചു കുഞ്ഞുമായി നിന്നടുന്നു. ഭര്‍ത്താവ് നിസഹായനായി പല സ്ത്രീകളുടെയും മുഖത്തേക്കുനോക്കി. യാത്രക്കരില്‍ കുടുതലും ആളുകള്‍ തലകുനിച്ചു ഫോണില്‍ കളിതുടങ്ങി. ബസ്സിലെ അസ്വസ്ഥതയാണോ തണുത്തകാറ്റാണോ കുഞ്ഞുകരയാന്‍തുടങ്ങി മുടിപ്പുതച്ചവരാരും പിന്നെ കണ്ണുതുറന്നില്ല .ഞാന്‍ സീറ്റില്‍നിന്നും എണീറ്റ് അമ്മയെയും കുഞ്ഞിനേയും അവിടെയിരുത്തി ആ സഹോദരി എനിക്കൊരു ചിരി സമ്മാനമായിത്തന്നു.

പിന്നീട് ആരെയും ശ്രദ്ധിക്കാതെ ചുരിദാറിന്റെ സിബ്ബ് താഴ്ത്തി കുഞ്ഞിന് മുലകൊടുക്കാന്‍തുടങ്ങി. കുഞ്ഞിന്റെ കരച്ചില്‍ നിന്നും ഞങ്ങളാരും അപ്പോള്‍ തുറിച്ചുനോക്കിയില്ല .ആ യുവതി കുഞ്ഞിന്റെ മുഖത്തേക്കുതന്നെ നോക്കി അവര്‍ രണ്ടും ചിരിച്ചുകൊണ്ടിരുന്നു .വണ്ടി രാത്രിവൈകി കരുനാഗപ്പളിയില്‍ എത്തി, തിരക്കുപിടിച്ചിറങ്ങിവരുമ്പോള്‍ ആ സഹോദരിയും ഭര്‍ത്താവും എനിക്ക് ഒരു ചിരികുടി സ്‌നേഹസമ്മാനമായി തന്നു. ഞാനപ്പോള്‍ ബസ്സിന്റെ കമ്പിയില്‍ തൂങ്ങിയാടി നിന്നുകൊണ്ടു കണ്ടു മൊബെയിലിന്റെ അരണ്ട നിയോണ്‍ വെളിച്ചത്തില്‍ തണുപ്പിനെ അതിജീവിച്ച് മുടിപ്പുതച്ചിരുന്നവരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ കളി കളിച്ചുകൊണ്ടിരിക്കുന്നത്, അപ്പോളും ഞങ്ങളാരും തുറിച്ചുനോക്കിയില്ല .വണ്ടി തിരുവന്തപുരത്തെ ലക്ഷ്യമാക്കി ഓടിക്കൊണ്ടേയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular