കുമ്പസാര രഹസ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം: നാല് വൈദികര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: കുമ്പസാര രഹസ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പത്തനംതിട്ട ആനിക്കാട് സ്വദേശിനിയായ സ്‌കൂള്‍ അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഓര്‍ത്തഡോക്സ് സഭയിലെ നാല് വൈദികര്‍ക്കെതിരെ മാനഭംഗക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തു. ഫാദര്‍ ജോണ്‍സണ്‍ മാത്യു, എബ്രഹാം വര്‍ഗീസ്, ഫാദര്‍ ജെയ്സ് കെ.ജോര്‍ജ്, ഫാദര്‍ ജോബ് മാത്യു എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

മൂത്ത മകന്റെ മാമോദീസ ചടങ്ങിനുമുന്നോടിയായി ഇവര്‍ നടത്തിയ കുമ്പസാരമാണ് ചൂഷണത്തിനായി ഉപയോഗിച്ചത്. നിരണം ഭദ്രാസനത്തിലെ വൈദികനാണ് കുമ്പസാരം കേട്ടത്. ഇയാള്‍ വഴി മറ്റുവൈദികര്‍ ഇതറിഞ്ഞെന്നും ലൈംഗിക ചൂഷണം നടത്തിയെന്നുമാണ് പരാതി. വൈദികരെ കൂടാതെ നാലു പേര്‍ക്കെതിരെയും പരാതിയുണ്ട്.ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പാണ് ഫാ. എബ്രഹാം വര്‍ഗീസ് എന്ന വൈദികന്‍ തന്നെ ബലാല്‍സംഗം ചെയ്തതെന്ന് യുവതിയുടെ മൊഴി. അയല്‍ക്കാരനായ വൈദികന്‍ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. വിവാഹശേഷം കുമ്പസാരത്തില്‍ ഫാ. ജോബ് മാത്യുവിനോട് ഇക്കാര്യം പറഞ്ഞു.

കുമ്പസാരത്തില്‍ പറഞ്ഞ ഇക്കാര്യം വീട്ടുകാരോടും മറ്റുള്ളവരോടും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഫാ. ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഇതിന് ശേഷം ഇയാള്‍ മറ്റു വൈദികരോടും ഇക്കാര്യം പങ്കുവെക്കുകയായിരുന്നു. ഇതിന് ശേഷം ജോബുമായുള്ള ലൈംഗിക ബന്ധവും കുമ്പസാര രഹസ്യവും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഫാ. ജോണ്‍സണ്‍ വി മാത്യു ലൈംഗികമായി പീഡിപ്പിച്ചു. ഫാ. ജോണ്‍സണ്‍ വി മാത്യുവിനോട് ഇക്കാര്യങ്ങളെല്ലാം യുവതി പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ജോണ്‍സണും പീഡിപ്പിക്കുകയായിരുന്നു.

ഇതിന് ശേഷം കൗണ്‍സലിംഗിനിടെ ഇക്കാര്യങ്ങളെല്ലാം ഫാ. ജെയ്സ് കെ ജോര്‍ജിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് കൊച്ചിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് ഫാ. ജെയ്സ് തന്നെ പലതവണ പീഡിപ്പിച്ചതായും വീട്ടമ്മ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും തന്നെ പീഡിപ്പിച്ചതായി യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018 മാര്‍ച്ച് ഏഴിനാണ് യുവതി സത്യപ്രസ്താവന ഭര്‍ത്താവിന് എഴുതി നല്‍കുന്നത്. ഏഴോളം സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രസ്താവന തയാറാക്കിയത്. മൂത്ത മകന്റെ മാമോദീസ ചടങ്ങിന് മുന്നോടിയായി ഇവര്‍ നടത്തിയ കുമ്പസാരമാണ് ചൂഷണത്തിനായി ഉപയോഗിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular