കോട്ടയം: കേരളത്തിൽ കളിക്കാൻ ലയണൽ മെസി എത്തുമെന്ന് ആവർത്തിച്ച് മന്ത്രി വി.അബ്ദു റഹ്മാൻ. ‘‘സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും അനാവശ്യ ചർച്ചയാണ് നടക്കുന്നത്. മെസിയെ പോലെ ഒരു ഇതിഹാസ താരം എത്തുന്നതു നമുക്ക് അഭിമാനമാണ്. മെസി വരുമ്പോൾ കളിക്കാൻ സ്റ്റേഡിയം അടക്കമുള്ള സൗകര്യങ്ങളുണ്ട്. തിരുവനന്തപുരത്ത് തന്നെ ഇതിനു സൗകര്യമുണ്ട്.’’– മന്ത്രി പറഞ്ഞു.
‘‘എൺപതിനായിരത്തോളം പേർക്ക് ഇരിക്കാവുന്നതാണ് തിരുവനന്തപുരത്തെ സ്റ്റേഡിയം. അത് ക്രിക്കറ്റ് സ്റ്റേഡിയം എന്നതു പരിമിതിയല്ല. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ 2 രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ നടന്നിട്ടുണ്ട്. പറഞ്ഞ സമയത്ത് തന്നെ മെസി വരും.’’ ഒക്ടോബർ അല്ലെങ്കിൽ നവംബർ എന്നും മന്ത്രി പറഞ്ഞു.
അതേസമയം കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയം ഫുട്ബോൾ മത്സരങ്ങൾക്കായി വിട്ടുനൽകാൻ സാധിക്കില്ലെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്. സ്റ്റേഡിയത്തിലെ പിച്ചും ഗ്രൗണ്ടും ഫുട്ബോൾ മത്സരങ്ങൾക്കായി മാറ്റം വരുത്തിയാൽ വന്‍ നഷ്ടമായിരിക്കും കെസിഎയ്ക്ക് ഉണ്ടാകുക. കാര്യവട്ടം സ്റ്റേഡിയത്തിന്റെ നടത്തിപ്പ് കെസിഎയ്ക്കാണ്.