ടെഹ്‌റാൻ: ഇറാൻ യുദ്ധക്കപ്പൽ മുക്കിയതിനു പ്രതികാരമായി യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ. ഇറാന്റെ സായുധസേനയായ ഐആർജിസിയാണ് യുഎസ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടത്തിയെന്നറിയിച്ച് രംഗത്തെത്തിയത്. വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്നും ഐആർജിസി അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപ്പിടിച്ചതായും ഐആർജിസി അറിയിച്ചു.
ഈ ആക്രമണം അമേരിക്കൻ ടാങ്കറിനെ ലക്ഷ്യമിട്ടാണെന്ന് ഇറാൻ്റെ വിപ്ലവ ഗാർഡ്സ് സേനയായ ഐആർജിസി അവകാശപ്പെട്ടു എന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ സ്ഫോടനത്തിന് പിന്നിലെ കാരണം സംബന്ധിച്ച് സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
അതുപോലെ യുഎസിന്റെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഐആർജിസി പറയുന്നു. അവരുടെ കപ്പലുകളെ നിരീക്ഷിക്കുകയാണെന്നും തീർച്ചയായും ആക്രമിക്കുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ ഇറാന് പൂർണ അധികാരമുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഐആർജിസി തസ്‌നിം ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം ശ്രീലങ്കൻ പുറംകടലിൽ ഇറാന്റെ യുദ്ധക്കപ്പൽ യുഎസ് അന്തർവാഹിനി ഉപയോഗിച്ച് മുക്കിയിരുന്നു. ഇറാൻ നാവികസേനയുടെ ‘ഇറിസ് ദേന’ എന്ന യുദ്ധക്കപ്പലിന് നേരേയാണ് യുഎസിന്റെ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 87 നാവികർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിനുപിന്നാലെയാണ് യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാനും രംഗത്തെത്തിയിരിക്കുന്നത്. ഇറാന്റെ യുദ്ധക്കപ്പൽ മുക്കിയതിന് അമേരിക്ക അത്യധികം ഖേദിക്കേണ്ടിവരുമെന്ന് ഇറാൻ വിദേശകാര്യമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിനിടെ പ്രദേശത്ത് സംഘർഷം കനക്കുന്നതിനിടെ ഓസ്‌ട്രേലിയയും സൈനിക സജ്ജീകരണം ശക്തമാക്കി. പശ്ചിമേഷ്യയിലേക്ക് സൈനിക ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് വ്യാഴാഴ്ച വ്യക്തമാക്കി. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള യുദ്ധമേഖലയിൽ വ്യാപിക്കാനുള്ള സാധ്യത ഉയരുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ കടൽ ഗതാഗതവും വിതരണവും വലിയ എണ്ണത്തിലാണെന്ന് വിലയിരുത്തപ്പെടുന്നു.
🎥WATCH: Footage from the historic shoot down of an Iranian Yak-130 fighter jet by an IAF “Adir” F-35I fighter jet pic.twitter.com/o6BAqiaNXk
— Israel Defense Forces (@IDF) March 5, 2026

















































