വാഷിങ്ടൺ:ഡൊണാൾഡ്യു ട്രംപിന്റെ ഇടപെടലിനെ തുടർന്നാണ് ഇസ്രയേൽ -ലെബനൻ സംഘർഷം അവസാനിപ്പിക്കാനുള്ള പുതിയ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചതെന്ന് സൂചന. വ്യാഴാഴ്ച ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടന്ന നിർണായക ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ്, ലെബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇസ്രയേൽ തയ്യാറാണെന്ന് പ്രഖ്യാപിച്ചതെന്നാണ് വിവരം. ഇസ്രയേൽ ചർച്ചകൾക്ക് തയ്യാറാകാത്ത പക്ഷം അമേരിക്ക ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കാമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ട്രംപിന്റെ ഈ നിലപാടാണ് ഇസ്രയേലിനെ ചർച്ചകളിലേക്ക് നയിച്ചതെന്ന വിലയിരുത്തലുണ്ട്. ഫോൺ സംഭാഷണത്തിന് പിന്നാലെ തന്നെയാണ് ലെബനനുമായി നേരിട്ടുള്ള വെടിനിർത്തൽ ചർച്ചകൾക്ക് താത്പര്യമുണ്ടെന്ന് ഇസ്രയേൽ വ്യക്തമാക്കിയത്. നിലവിൽ ഹിസ്ബുള്ള യുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിൽ, അടുത്തയാഴ്ച വാഷിങ്ടണിൽ ഇസ്രയേലും ലെബനനും തമ്മിൽ ചർച്ച നടത്താനാണ് തീരുമാനം.
ഈ നീക്കങ്ങളുടെ പ്രധാന ലക്ഷ്യം, ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കുകയാണ്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട ഈ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുടെ സമ്മർദം വർധിച്ചിരിക്കുകയാണ്. ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകളും ലെബനനിലെ സൈനിക നിയന്ത്രണവും ചർച്ചകളിലെ പ്രധാന വിഷയങ്ങളായിരിക്കും.
അതേസമയം, ലെബനൻ വിഷയത്തെ ഇറാനുമായി ബന്ധപ്പെട്ട വെടിനിർത്തൽ ചർച്ചകളിൽ നിന്ന് വേർതിരിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാകിസ്താനിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ ലെബനനിലെ പോരാട്ടം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
മാർച്ചിൽ ആരംഭിച്ച ആക്രമണങ്ങൾക്ക് പിന്നാലെ ലെബനനിൽ ഇതുവരെ കുറഞ്ഞത് 1,888 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങളിൽ ഇസ്രയേലിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
2024ൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഹിസ്ബുള്ളയുടെ സൈനിക ശേഷി നിയന്ത്രിക്കാൻ കരാർ ഉണ്ടാക്കിയിരുന്നുവെങ്കിലും, അത് ഫലപ്രദമായി നടപ്പിലാക്കാൻ ലെബനന് സാധിച്ചില്ലെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഇതോടെയാണ് സംഘർഷം വീണ്ടും രൂക്ഷമാകുകയും തെക്കൻ ലെബനനിൽ ഇസ്രയേൽ കരയുദ്ധം ആരംഭിക്കുകയും ചെയ്തത്.

















































