വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ (88) ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായതായി റിപ്പോര്‍ട്ട്. മാർപാപ്പ തനിയെ എഴുന്നേറ്റിരുന്ന് പ്രഭാതഭക്ഷണം കഴിച്ചതായി വത്തിക്കാൻ അറിയിച്ചു. യന്ത്രസഹായമില്ലാതെ ശ്വസിക്കുകയും രാത്രി നന്നായി ഉറങ്ങുകയും ചെയ്തു. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി അറിയിച്ചിട്ടുമുണ്ട്. മാർപാപ്പയുടെ ലാബ് പരിശോധനാഫലങ്ങളിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു. അണുബാധമൂലം സ്ഥിതി സങ്കീർണമാണെങ്കിലും പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി മാർപാപ്പയെ സന്ദർശിച്ചു. 20 മിനിറ്റോളം അവർ ആശുപത്രിയിൽ ചെലവഴിച്ചു. ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ചികിത്സയിലാണ് അദ്ദേഹം. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തി രോഗസൗഖ്യത്തിനായി ആയിരങ്ങൾ പ്രാർഥിച്ചു. മാർപാപ്പ ആശുപത്രി വിടുന്നതുവരെ വിശ്വാസികൾ പ്രത്യേകം പ്രാർഥിക്കണമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അഭ്യർഥിച്ചു.