കൊച്ചി: കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു. കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിൽ സ്റ്റീൽ വില്പന കേന്ദ്രത്തിലാണ് സിനിമാ സ്റ്റൈലിൽ തോക്കുചൂണ്ടി 80 ലക്ഷം കൊള്ളയടിച്ചത്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടി പണം കവർന്നതെന്നാണ് വിവരം. മുഖംമൂടി ധരിച്ച് എത്തിയ സംഘമാണ് തോക്ക് ചൂണ്ടി പണം കവർന്നത്.
കാറിലെത്തിയ അഞ്ചംഗ സംഘം പെപ്പർ സ്പ്രേ അടിച്ച ശേഷമാണ് പണം കവർന്നത്. പിന്നാലെ അതേ കാറിൽ രക്ഷപ്പെട്ടു. സ്റ്റീൽ വില്പന കേന്ദ്രത്തിലെ സുബിൻ എന്നയാൾക്കാണ് പണം നഷ്ടമായത്. 80 ലക്ഷം രൂപ ക്യാഷ് ആയി കൊടുത്താൽ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം എന്നായിരുന്നു ഡീൽ. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലായിരുന്നു സംഘമെത്തിയത്. കേരളത്തിൽ ഇങ്ങനെയൊരു തട്ടിപ്പ് ആദ്യമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം വടുതല സ്വദേശി സജിയാണ് പിടിയിലായത്.
കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോടു ചേർന്നുള്ള സ്റ്റീൽ മൊത്തവിതരണ കേന്ദ്രത്തിൽ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ആദ്യം രണ്ടു പേർ ബൈക്കിലെത്തുകയും ഇവർ സ്ഥാപനത്തിലെത്തി നിരീക്ഷണം നടത്തി തിരിച്ചു പോകുകയുമായിരുന്നു. പിന്നാലെ അഞ്ചു പേർ കാറിലെത്തി സ്ഥാപനത്തിന്റെ ഒരു ഭാഗത്ത് നിർത്തിയ ശേഷം അകത്തുള്ള ഓഫീസിലേക്ക് കടന്നു.
അതേസമയം ഈ സ്ഥാപനത്തിന്റെ ഉള്ളിൽ സിസിടിവി ഇല്ലയെന്നും വിവരമുണ്ട്. അതുകൊണ്ടു തന്നെ സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്. കവർച്ചാ സംഘം എത്തിയ കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.