തൃശൂർ: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനോട് തനിക്ക് വ്യക്തിപരമായി ഇഷ്ടമാണെന്ന് ഹിരൺദാസ് മുരളി എന്ന റാപ്പർ വേടൻ. ഇന്ന ആളുകൾ ജയിക്കണം എന്ന അഭിപ്രായമില്ല. തിരഞ്ഞെടുപ്പ് നല്ല രീതിയിൽ നടക്കണം. തനിക്ക് കൂടുതൽ പറയാനുണ്ടെന്നും എന്നാൽ ഇപ്പോൾ അക്കാര്യങ്ങൾ പറഞ്ഞ് കൂടുതൽ പ്രശ്‌നത്തിലാകുന്നില്ലെന്നും വേടൻ നിലമ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് വലിയ രാഷ്ട്രീയ നാടകമാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും വേടൻ പറഞ്ഞു. താൻ സ്വതന്ത്ര സംഗീതജ്ഞനാണ്. സ്വതന്ത്രമായി പാട്ടെഴുതുകയും ആളുകൾക്ക് വേണ്ടി സംസാരിക്കുകയുമാണ് ലക്ഷ്യം. അത് തുടരാനാണ് തീരുമാനം. ഒരു കാലത്ത് താനും പിണറായി വിജയനെ പോലെയായാലോ എന്നും രാഷ്ട്രീയ പാർട്ടി തുടങ്ങി മുഖ്യമന്ത്രിയായാലോ എന്നും വേടൻ ചോദിച്ചു.
അതേസമയം നേരത്തെതന്നെ തനിക്കു ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക അനുഭാവമില്ലെന്ന് വ്യക്തമാക്കി വേടൻ രംഗത്തെത്തിയിട്ടുണ്ട്. തന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമാണെന്നായിരുന്നു വേടൻ പ്രതികരിച്ചത്. വേടൻ സ്വതന്ത്ര കലാകാരനാണെന്നും കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി ചെയ്യുകയാണെങ്കിൽ സ്വാതന്ത്ര്യം പോകുമെന്നാണ് കരുതുന്നതെന്നും വേടൻ പറഞ്ഞിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ അധിക്ഷേപ പരാമർശത്തിന് മറുപടി നൽകുന്നതിനിടെയായിരുന്നു വേടൻ അന്ന് ഇക്കാര്യം വ്യക്തമാക്കിയത്.