ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്– ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തോട് ഏതുരീതിയിൽ തിരിച്ചടിക്കണമെന്ന് തീരുമാനിക്കാനാണ് ഉച്ചകോടിയെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരും. പിന്നാലെ തിങ്കളാഴ്ച ഉച്ചകോടി നടക്കും.
അതേസമയം ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഒന്നിച്ച് മറുപടി നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി വ്യക്തമാക്കി. ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് ഇസ്രയേലിന് കൂട്ടായ മറുപടി ഉണ്ടാകുമെന്നാണ് ഖത്തർ വ്യക്തമാക്കുന്നു. ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ ബിൻ റഹ്മാൻ ജാസിം അൽ താനി അറിയിച്ചു. കഴിഞ്ഞ ദിവസം ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസ് ബന്ദികളാക്കിയവരുടെ എല്ലാ പ്രതീക്ഷകളും തകർത്തുവെന്നും സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കിയെന്നും ഷെയ്ഖ് അൽ താനി വ്യക്തമാക്കി.
ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അപലപിച്ചിരുന്നു. ”ഖത്തറിൻ്റെ പരമാധികാരം ലംഘിച്ച് നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. ഇതിൽ അതിയായ ആശങ്കയുണ്ട്. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തർ നൽകുന്ന സംഭാവനയെ ഇന്ത്യ വിലമതിക്കുന്നു. ഗാസയിൽ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനും ഖത്തർ വഹിക്കുന്ന പങ്കിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഖത്തർ അമീർ ഷെയ്കുമായുള്ള ഫോൺ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അറിയിച്ചു.