വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായതായി റിപ്പോര്‍ട്ട്. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിൽ കഴിയുകയാണ് മാര്‍പാപ്പ. മാർപാപ്പയെ മെക്കാനിക്കൽ വെന്‍റിലേഷനിൽ പ്രവേശിപ്പിച്ചെന്ന് വത്തിക്കാൻ അറിയിച്ചു. ഛർദിയെ തുടർന്നുള്ള ശ്വാസതടസമാണ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാൻ കാരണമായത്. ഫെബ്രുവരി 14നാണ് ശ്വാസതടസത്തെത്തുടർന്ന് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നു. എന്നാൽ, വെള്ളിയാഴ്ച പെട്ടെന്ന് തുടർച്ചയായ ഛർദ്ദിയും ശ്വാസതടസവും ഉണ്ടാകുകയും ആരോഗ്യനില വീണ്ടും വഷളാകുകയും ചെയ്യുകയായിരുന്നെന്ന് വത്തിക്കാൻ അറിയിച്ചു.
ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്‍റിബയോട്ടിക് ചികിത്സ തുടരുകയാണ്. മൂക്കിനുള്ളിലേക്ക് കടത്തിയ ട്യൂബിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാർപാപ്പയ്ക്ക് ഓക്സിജന്‍ നല്‍കിയിരുന്നത്. എന്നാൽ വ്യാഴാഴ്ച ഓക്സിജന്‍ മാസ്കിലേക്കും മാറിയിരുന്നു.