കൊച്ചി: കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. വേടൻ കഞ്ചാവ് ഉപയോഗിച്ചുവെന്നു കാണിച്ച് തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹിൽ പാലസ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. വേടനടക്കം 9 പ്രതികളാണ് കേസിലുള്ളത്. അറസ്റ്റ് ചെയ്ത് അഞ്ച് മാസത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. ഏപ്രിൽ 28നാണ് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പോലീസ് കഞ്ചാവ് പിടികൂടിയത്.
പോലീസ് കുറ്റപത്രത്തിൽ പറയുന്നതിങ്ങനെ- തീൻ മേശയ്ക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയാണ് വേടനും സംഘവും പോലീസ് പിടിയിലായത്. വേടൻറെ ഫ്ലാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു. ഇവർ ബീഡിയിൽ നിറച്ചും കഞ്ചാവ് വലിച്ചു. കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖിൽ നിന്നാണ്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കമാണ് വേടൻറെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്.
അതേസമയം വേടന്റെ ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും മൊബൈൽ ഫോണുകളും ആണ് കഴിഞ്ഞ ഏപ്രിലിൽ പോലീസ് പിടിച്ചെടുത്തത്.