ബെംഗളൂരു: 75 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി പാലക്കാട് സ്വദേശിയായ യുവാവ് ബെംഗളൂരു പോലീസ് പിടിയിൽ. കുർപൂരിലെ പണിതീരാത്ത അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സച്ചിൻ തോമസിനെ(25) ആനേക്കലിൽ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവർ കടന്നുകളഞ്ഞു. ഇയാളിൽ നിന്ന് 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ എന്നിവയും പോലീസ് പിടികൂടിയി.
സച്ചിനും കൂട്ടാളികളും വാടകയ്ക്കു താമസിക്കുന്ന കുർപൂരിലെ പണിതീരാത്ത അപ്പാർട്ട്മെന്റ് പരിശോധിക്കാനെത്തിയ സിവിൽ എൻജിനീയർമാരെ കണ്ട് പോലീസ് എന്നു തെറ്റിദ്ധരിച്ച് കടന്നുകളയാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. ഇവരെ കണ്ട് രണ്ടാം നിലയിൽ നിന്നു താഴേക്കു ചാടിയ സച്ചിന്റെ കാലൊടിഞ്ഞു. സംശയം തോന്നിയ എൻജിനീയർമാർ അറിയിച്ചിതിനെ തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശാഖപട്ടണത്തു നിന്നാണ് ലഹരി ഇവർ എത്തിച്ചിരുന്നത്. ഹംപിയും മറ്റും സന്ദർശിക്കുന്ന വിദേശികളാണ് പ്രധാന ഇടപാടുകാരെന്ന് സച്ചിൻ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
അതേസമയം മറ്റൊരിടത്ത് 7.3 കോടി രൂപ വിലവരുന്ന 3.5 കിലോ ആംഫിറ്റാമിൻ രാസലഹരിയുമായി 2 ആഫ്രിക്കൻ വനിതകൾ ബെംഗളൂരുവിൽ പിടിയിലായി. റവന്യൂ ഇന്റലിജൻസ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുഗാണ്ട, നൈജീരിയ സ്വദേശിനികളായ ഇവർ ലഹരി കൈമാറുന്നതിനിടെയാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 50,000 രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.