തൃശ്ശൂർ: സൗഹൃദം സ്ഥാപിച്ച് പൂജാരിയുടെ വീട്ടിൽ നിന്ന് 12 പവൻ മോഷ്ടിച്ച യുവതിയെ പോലീസ്റ്റ് അറസ്റ്റുചെയ്തു. കൊടകര പാറേക്കാട്ടുകര മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ(26)യാണ് അറസ്റ്റിലായത്. മൂലംകുടം സ്വദേശി അജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മാസം പതിനാറിനാണ് സംഭവം. പൂജകൾക്കായി പൂജാരിയുടെ വീട്ടിൽ യുവതി ഇടയ്ക്ക് വരാറുണ്ട്. ഈ പരിചയം മുതലാക്കിയായിരുന്നു മോഷണം.
പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ തൂക്കം വരുന്ന ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വിറ്റു. കിട്ടിയ പണം ഉപയോഗിച്ച് പുതിയ സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിലിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു. പിടിയിലാകുമ്പോൾ മോഷ്ടിച്ച സ്വർണാഭരണത്തിൽ ചിലത് ധരിച്ചിരുന്നു.
കേസിന്റെ ആദ്യഘട്ടത്തിൽ സൂചനകൾ ലഭിക്കാതിരുന്നതിനാൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ അറസ്റ്റുചെയ്തത്. കൊടകര പോലീസ് ഇൻസ്പെക്ടർ ജെർലിൻ വി. സ്‌കറിയ, എസ്.ഐ. കൃഷ്ണപ്രസാദ്, ഇ.എ. സുരേഷ്, എ.എസ്.ഐ. ഷീബാ അശോകൻ, ഷൈജി കെ. ആന്റണി, ആഷ്‌ലിൻ ജോൺ, കെ.ജെ. ഡെനിൻ, എം.എം. അഭിലാഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.















































