ആഗ്ര: ടിടിഇ ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽനിന്ന് പണം തട്ടിയ കുപ്പിവെള്ളക്കാരൻ അറസ്റ്റിൽ. അലിഗഢ് റെയിൽവേ സ്റ്റേഷനിലെ ഗവൺമെന്റ് റെയിൽവേ പോലീസാണ് ശനിയാഴ്ച ദേവന്ദ്ര കുമാർ (40)എന്നയാളെ അറസ്റ്റ് ചെയ്തത്. സഹറൻപുർ സ്വദേശിയായ ഇയാൾ നിലവിൽ ഗാസിയാബാദിലാണ് താമസിക്കുന്നത്. ട്രെയിനുകളിൽ മുമ്പ് കുപ്പിവെള്ള വിൽപ്പന നടത്തിയിരുന്ന ഇയാൾ ടിടിഇ ചമഞ്ഞ് ടിക്കറ്റിലാത്ത യാത്രക്കാരിൽനിന്ന് അനധികൃതമായി പണം പിരിക്കുകയായിരുന്നു.
ഇതിനായി ടിടിഇമാർ ധരിക്കുന്ന കോട്ടും മറ്റും ധരിച്ചാണ് ഇയാൾ ടിക്കറ്റ് പരിശോധന നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഗോമ്തി എക്‌സ്പ്രസിൽ പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. ദേവേന്ദ്ര കുമാറിൽനിന്ന് നിരവധി ജനറൽ ക്ലാസ് ടിക്കറ്റുകളും പോലീസ് കണ്ടെടുത്തു.
സംഭവത്തെ കുറിച്ചു പോലീസ് പറയുന്നതിങ്ങനെ- ജനറൽ കോച്ച് ടിക്കറ്റുകൾ ബൾക്കായി വാങ്ങി ദീർഘദൂര ട്രെയിനുകളിൽ കയറും. തുടർന്ന് ടിക്കറ്റ് പരിശോധകനാണെന്ന് പറഞ്ഞ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ കണ്ടെത്തും. പിന്നീട് കൈയിലുള്ള ജനറൽ ടിക്കറ്റ് വലിയ തുക ഈടാക്കി ഇവർക്ക് നൽകും. വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരുമായ ആളുകളെയായിരുന്നു ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പിഴയെന്ന പേരിൽ പണം ഈടാക്കിയും ടിക്കറ്റുകൾ അനധികൃതമായി വിറ്റും ദിവസേന ഇയാൾ 10000 രൂപ വരെ സമ്പാദിച്ചിരുന്നു.
ചോദ്യം ചെയ്യലിൽ ഹരിദ്വാറിനും ബെംഗളൂരുവിനും ഇടയിൽ ഓടുന്ന തീവണ്ടികളിൽ താൻ മുൻപ് കുപ്പിവെള്ള വിൽപ്പ നടത്തിയിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തി. എന്നാൽ ഒരു വർഷം മുൻപ് കരാർ അവസാനിച്ചു. ഇതോടെയാണ് പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മാർഗമായി ഈ തട്ടിപ്പ് തിരഞ്ഞെടുത്തതെന്നാണ് ദേവേന്ദ്ര കുമാറിന്റെ വാദം. അതേസമയം ഇയാൾ എത്ര കാലമായി തുടങ്ങിയിട്ടെന്നും ഒറ്റയ്ക്കാണോ ഇത് ചെയ്തിരുന്നത് എന്നും കണ്ടെത്താൻ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.