ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാർലമെൻ്റിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ. ലോക്‌സഭയിലും രാജ്യസഭയിലും 16 മണിക്കൂർ വീതം ചർച്ചയ്ക്ക് സമയം നീക്കിവച്ചു. ലോക്‌സഭയിൽ തിങ്കളാഴ്ചയും രാജ്യസഭയിൽ ചൊവ്വാഴ്ചയുമാണ് ചർച്ച. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങളുയർത്തി ലോക്‌സഭയും രാജ്യസഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇരു സഭകളും ഇനി നാളെ സമ്മേളിക്കും.
ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണ വിവാദത്തിൽ പാർലമെൻറ് കവാടത്തിൽ പ്രതിഷേധിച്ച ശേഷമാണ് സഭയ്ക്കുള്ളിൽ പ്രതിപക്ഷം ഇന്ന് പ്രതിഷേധമുയർത്തിയത്. സഭ സ്തംഭനം പതിവായതോടെയാണ് പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങളിൽ സർക്കാർ അയഞ്ഞത്. തിങ്കളാഴ്ച ലോക് സഭയിലും, ചൊവ്വാഴ്ച രാജ്യസഭയിലും 16 മണിക്കൂർ വീതം ചർച്ച നടത്താനാണ് തീരുമാനം. ചർച്ചയിൽ പങ്കെടുത്ത് പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിൻറെ ആവശ്യം.
ധൻകറിൻറെ രാജിയടക്കം വിഷയങ്ങളുന്നയിച്ച് പ്രതിപക്ഷം ഇന്നും പാർലമെൻറ് സ്തംഭിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ ഓപ്പറേഷൻ സിന്ദൂറിൽ പാർലമെൻറിൽ സർക്കാർ ചർച്ചക്ക് തയ്യാറായി. അവിശ്വാസത്തിലൂടെ പുറത്താക്കും മുൻപുള്ള രക്ഷപ്പെടലായിരുന്നു ജഗദീപ് ധൻകറിൻറെ രാജിയെന്ന് വ്യക്തമായതോടെ കേന്ദ്രസർക്കാർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻറ് നടപടിയെ രാജ്യസഭയിൽ പിന്തുണക്കാനുള്ള നീക്കം നടത്തിയതാണ് ധൻകറോട് സർക്കാർ ഇടയാൻ കാരണമായത്.
ധൻകറിൻറെ രാജി രാഷ്ട്രപതി സ്വീകരിച്ച് വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങി. വോട്ടർ പട്ടിക ആദ്യം തയ്യാറാക്കും. ലോക് സഭയിലെയു രാജ്യ സഭയിലെയും നാമനിർദ്ദേശം ചെയ്ത അംഗങ്ങൾക്കടക്കം വോട്ടവകാശം ഉണ്ടായിരിക്കും. റിട്ടേണിംഗ് ഓഫീസറെയും വൈകാതെ നിയമിക്കും. ഓഗസ്റ്റ് അവാനത്തോടെ നടപടികൾ നടപടികൾ പൂർത്തിയാക്കിയേക്കും. ധൻകറിൻറെ രാജിയുടെ കാരണം തേടിയും ഇന്നും രാജ്യസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.