വാഷിങ്ടൻ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് കടുത്ത അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമിക്കാനുള്ള തീരുമാനം ഒരിക്കലും ബുദ്ധിപരമായിരുന്നില്ലെന്ന് ട്രംപ് പ്രതികരിച്ചു. ആക്രമണത്തിന് ശേഷം ചൊവ്വാഴ്ച നടന്ന ഫോൺ സംഭാഷണത്തിനിടെയാണ് ട്രംപിന്റെ പരാമർശം.
അതുപോലെ ഹമാസിന് ദോഹയിൽ ഓഫിസ് നൽകിയത് മധ്യസ്ഥ ശ്രമങ്ങൾക്കാണ്. നെതന്യാഹുവിന്റെ വീണ്ടുവിചാരം ഇല്ലാത്ത നടപടികൾക്ക് മറുപടി പറയിക്കും. കൂടാതെ ആക്രമണം തന്നെ മുൻകൂട്ടി അറിയിച്ചില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ ആക്രമണത്തിനു ചുരുങ്ങിയ സമയമേ ലഭിച്ചുള്ളൂ എന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആക്രമണം നടത്താൻ തനിക്ക് ഒരു ചെറിയ അവസരം ലഭിച്ചതായും അവസരം മുതലെടുത്തതായും നെതന്യാഹു ട്രംപിനോട് പറഞ്ഞു. ഇരുവരും തമ്മിൽ രണ്ടാമത് നടത്തിയ ഫോൺ സംഭാഷണം സൗഹാർദപരമായിരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണം വിജയകരമാണെന്ന് തെളിഞ്ഞോ എന്ന് ട്രംപ് നെതന്യാഹുവിനോട് ചോദിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്