ഗാസ: ഗാസയിൽ ജനങ്ങൾ നേരിടുന്നതു കൂട്ട പട്ടിണിയാണെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി മനുഷ്യാവകാശ സംഘടനകൾ. നൂറിലധികം മനുഷ്യാവകാശ സംഘടനകളും സഹായ സംഘടനകളുമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പല രാജ്യങ്ങളും കൊടുക്കുന്ന സഹായങ്ങൾ പാഴായിപ്പോകുന്നുവെന്ന് മെഡിക്കൽ ഹ്യുമാനിറ്റേറിയൻ ഓർഗനൈസേഷൻ (എംഎസ്എഫ്), സേവ് ദ ചിൽഡ്രൻ ആൻഡ് ഓക്‌സ്ഫാം തുടങ്ങിയ സംഘടനകൾ സംയുക്തമായി ഒപ്പുവെച്ച പ്രസ്താവനയിൽ പറയുന്നു. ഈ വിഷയത്തിൽ എത്രയും പെട്ടെന്നു നടപടി സ്വീകരിക്കണമെന്ന് സർക്കാരുകളോട് സംഘടനകൾ ആഹ്വാനം ചെയ്തു.
അതേസമയം കഴിഞ്ഞ 24 മണിക്കൂരിനിടയിൽ പോഷകാഹാരക്കുറവ് മൂലം 10 പലസ്തീനികൾ മരിച്ചെന്ന റിപ്പോർട്ടിന് പിന്നാലെയാണ് സംഘടനകൾ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഞായറാഴ്ച മുതൽ 43 പേരാണ് പോഷകാഹാരക്കുറവ് മൂലം മാത്രം മരിച്ചത്. ‘കുട്ടികളിലും പ്രായമായവരിലും വലിയ പോഷകാഹാരക്കുറവുണ്ടെന്ന് ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നു. രൂക്ഷമായ വയറിളക്കം പോലുള്ള രോഗങ്ങൾ പടരുന്നു. തെരുവുകളിൽ മാലിന്യം കൂടുന്നു. വിശപ്പും നിർജലീകരണവും കാരണം മുതിർന്നവർ തെരുവുകളിൽ വീഴുന്നു’, സംഘടനകൾ പറയുന്നു.
മാത്രമല്ല ഭക്ഷണത്തിന്റെ അഭാവം മൂലം കഠിനമായ തളർച്ചയോട് കൂടിയാണ് പലരേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഗാസയിലെ ജനസംഖ്യയുടെ നാലിലാന്ന് പേരും പട്ടിണിയിലാണെന്നും ഏകദേശം 100,000 സ്ത്രീകളും കുട്ടികളും പോഷാകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇവിടെയെല്ലാം അടിയന്തര ചികിത്സകൾ ആവശ്യമുണ്ടെന്നും ഡബ്ല്യുഎച്ച്ഒ ആഹ്വാനം ചെയ്യുന്നു. കൂട്ടപട്ടിണിയെന്നല്ലാതെ ഇതിനെ എന്ത് വിളിക്കുമെന്നും മനുഷ്യനിർമിതമായ പട്ടിണിയാണിതെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ടെഡ്രോസ് അധാനം ഗെബ്രെയേസസ് പറഞ്ഞു. ഉപരോധം കാരണമാണ് കൂട്ടപട്ടിണി സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുപോലെ പലപ്പോഴും ഇസ്രയേലിന്റെ തോക്കിനിരയാകുന്നതു സഹായം കാത്തുനിൽക്കുന്നവരാണ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും സഹായമുള്ള ഗാസ ഹ്യുമാനിറ്റേറ്യൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) മെയ് 27 മുതൽ സഹായ വിതരണം ആരംഭിച്ചതിന് ശേഷം ഭക്ഷണത്തിന് കാത്തുനിന്ന 1050ലധികം പേരെയാണ് ഇസ്രയേൽ കൊലപ്പെടുത്തിയതെന്ന് യുഎന്നിനെ ഉദ്ധരിച്ച് സംഘടനകൾ പറയുന്നു. ജിഎച്ച്എഫിന്റെ സഹായ വിതരണ കേന്ദ്രത്തിന് സമീപത്ത് നിന്നും 766 പേരും മറ്റ് സംഘടനകളുടെ വിതരണ കേന്ദ്രത്തിന് സമീപത്ത് നിന്ന് 288 പേരുമാണ് ഇതുവരെ കൊല്ലപ്പെട്ടത്.
അതേസമയം ഈ ആരോപണങ്ങളെല്ലാം ഇസ്രയേൽ നിഷേധിക്കുകയാണ്. മനപ്പൂർവം സാധാരണക്കാരെ വെടിവെച്ചിട്ടില്ലെന്നും മുന്നറിയിപ്പ് വെടിവെപ്പുകളാണ് നൽകിയതെന്നുമാണ് ഇസ്രയേൽ സൈന്യം വാദിക്കുന്നത്. എന്നാൽ ഹമാസിന്റെ അജണ്ടയെന്നാരോപിച്ച് ഇസ്രയേൽ സംഘടനകളുടെ സംയുക്ത പ്രസ്താവനയെ തള്ളിക്കളഞ്ഞു.