ലാഹോർ: ടി20 ലോകകപ്പിൽ ഇന്ത്യ സൂപ്പർ എട്ടിൽ കിടക്കില്ലെന്നായിരുന്നു ആദ്യ പ്രവചനം, പിന്നാലെയത് സെമിയായി. ആ പ്രവചനവും പാളിയതോടെ വൻ ട്രോളുകളാണ് മുൻ പാക് താരം മുഹമ്മദ് ആമിറിന് നേരിടേണ്ടിവന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയും കണ്ടാണ് ആമിർ ഇന്ത്യ സെമി ടിക്കറ്റെടുക്കില്ലെന്ന് ഉറപ്പിച്ചതെന്ന് ആരാധകർ പറയുന്നു. എന്നാൽ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിങ്സിന്റെ ബലത്തിൽ വിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിലെത്തി.
പക്ഷെ അതുകൊണ്ടൊന്നും ആമിർ പ്രവചനം നിർത്താൻ തയ്യാറായിരുന്നില്ല. സെമിയിൽ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ ജയിക്കില്ലെന്ന് പ്രവചിച്ചു. അതും അടപടലം അതും പാളി. ഇപ്പോഴിതാ പ്രവചനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആമിർ.
ഇന്ത്യയുടെ വിജയത്തിന് ശേഷവും ആമിർ തന്റെ നിലപാടിൽ ഉറച്ചുനിന്നു. താൻ നടത്തിയത് മികച്ച പ്രവചനമാണെന്നും എന്നാൽ ക്യാച്ചുകൾ കൈവിട്ടതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ക്രിക്കറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ മത്സരത്തിൽ ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചു. അവരുടെ കളിയെ അംഗീകരിക്കുന്നു. ഞാൻ മികച്ച പ്രവചനമാണ് നടത്തിയത്. പക്ഷെ മൈതാനത്ത് ക്യാച്ച് നഷ്ടപ്പെടുത്തുന്നത് എന്റെ കയ്യിലുള്ള കാര്യമല്ല. ഫോമിലുള്ള ഒരു ബാറ്ററുടെ ക്യാച്ച് നഷ്ടപ്പെടുത്തിയാൽ ഇങ്ങനെ സംഭവിക്കും- ആമിർ പറഞ്ഞു.
ഞാൻ നോക്കിയിട്ട് രണ്ട് ടീമുകൾക്കിടയിലുള്ള വ്യത്യാസം ബുംറയാണ്. ഹാരി ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് എടുത്തിരുന്നെങ്കിൽ, ഇംഗ്ലണ്ട് ഒരു ഓവർ ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടക്കുമായിരുന്നു- അമീർ പറയുന്നു.
അതേസമയം ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് ആമിർ, സെമിയിൽ ഇംഗ്ലണ്ടിനാണ് സാധ്യത കൂടുതലെന്ന് പറഞ്ഞത്. ഇന്ത്യ ഒന്ന്, രണ്ട് കളിക്കാരെ മാത്രം ആശ്രയിക്കുന്നു. ബാറ്റിങ്ങിൽ ഭൂരിഭാഗം പേരും ഫോമിലല്ല. ഇപ്പോൾ ഒന്ന്, രണ്ട് കളിക്കാർ മാത്രമാണ് ടീമിനെ താങ്ങി നിർത്തുന്നത്. ആ കളിക്കാരെ മാത്രം ആശ്രയിക്കുമ്പോൾ ആധിപത്യം പുലർത്താൻ കഴിയില്ല. അതുകൊണ്ട് ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനാണ് സാധ്യതയെന്നും ആമിർ അന്ന് പറഞ്ഞു. എന്നാൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിലെത്തി.
മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ സഞ്ജുവിന്റെ സ്കോർ 15 ൽ നിൽക്കെയാണ് ബ്രൂക്ക് സഞ്ജുവിനെ വിട്ടുകളയുന്നത്. പേസർ ജോഫ്ര ആർച്ചറിൻ്റെ ആദ്യ ഓവറിൽ ഫോറും സിക്സും നേടി സഞ്ജു തകർപ്പൻ തുടക്കമിട്ടതിന് പിന്നാലെയാണ് സംഭവം. ആർച്ചറിന്റെ പന്തിൽ സഞ്ജുവിന്റെ ഷോട്ട് മിഡ് ഓണിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് കൈവിട്ടു. എന്നാൽ പിന്നീട് അങ്ങനെയൊരു പിഴവിൽ സഞ്ജുവിനെ വീഴ്ത്താൻ ഇംഗ്ലീഷ് ബോളർമാർക്കായില്ല. 42 പന്തിൽ നിന്ന് 89 റൺസെടുത്താണ് സഞ്ജു പുറത്തായത്.

















































