ന്യൂഡൽഹി: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് സർക്കാർ തലയ്ക്കു 10ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് പപ്പു ലൊഹരയാണ് കൊല്ലപ്പെട്ടത്. ഇതേ സംഘത്തിലുള്ള പ്രഭാത് ഗഞ്ചുവും സുരക്ഷാസേനയുടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ സിപിഐ–മാവോയിസ്റ്റിന്റെ ജനറൽ സെക്രട്ടറി നംബാല കേശവ റാവു എന്ന ബസവരാജുവിനെ (70) ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ദിവസം മുൻപ് സുരക്ഷാസേന വധിച്ചിരുന്നു.
അതേസമയം മൂന്നു പതിറ്റാണ്ടായുള്ള മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളിൽ ജനറൽ സെക്രട്ടറി പദവിയിലുള്ള ഒരാളെ വധിക്കുന്നത് ആദ്യമായിട്ടാണ്. 2011ൽ ബംഗാളിലെ മിഡ്നാപുരിലെ ഏറ്റുമുട്ടലിൽ സിപിഐ–മാവോയിസ്റ്റ് പൊളിറ്റ്ബ്യൂറോ അംഗം മല്ലോജുല കോടേശ്വർ റാവു എന്ന കിഷൻജിയെ സുരക്ഷാസേന വധിച്ചിരുന്നു. ഛത്തീസ്ഗഡിൽ ഇക്കൊല്ലം ഇതുവരെ 200 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ് പറഞ്ഞു. ഇതിൽ 183 പേരും ബസ്തർ മേഖലയിലാണ്. ഛത്തീസ്ഗഡ് സർക്കാർ ഒരു കോടി രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റാണ് ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശിയായ ബസവരാജു. എന്നാൽ ബസവരാജുവിന്റെ മരണത്തിനെതിരെ പാർട്ടി രംഗത്തെത്തിയിരുന്നു.