ബെംഗളൂരു: വടക്കൻ കർണാടകയിലെ റായ്ച്ചൂരിൽ കീടനാശിനി തളിച്ച പച്ചക്കറി പാകം ചെയ്തു കഴിച്ച അച്ഛനും 2 മക്കളും മരിച്ചു. അമ്മയെയും 2 മക്കളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിരവാർ തിമ്മപ്പുർ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണു മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവരാണു ചികിത്സയിലുള്ളത്.
രമേഷ് തന്റെ രണ്ടേക്കറിൽ പരുത്തിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഈ പച്ചക്കറികളിൽ കീടനാശിനി തളിച്ചിരുന്നു. പിന്നാലെ തിങ്കൾ രാത്രി കുടുംബാംഗങ്ങൾ എല്ലാവരും അവിടെ നിന്നും പറിച്ച അമരക്കയും റൊട്ടിയും ചോറും കഴിച്ചു. തുടർന്ന് ഇന്നലെ പുലർച്ചെ മൂന്നോടെ വയറുവേദനയും ഛർദിയും ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നാലെ മൂന്നുപേരുടേയും മരണം സംഭവിക്കുകയായിരുന്നു.