തിരുവനന്തപുരം: യമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളുമായി രാജ്യം മുഴുവൻ ശ്രമിക്കുമ്പോൾ കൊല്ലപ്പെട്ട തലാലിൻറെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ മലയാളികളുടെ കൂട്ട കമൻറ്. മിക്ക കമന്റുകളും നിമിഷപ്രിയയുടെ ജീവനെടുക്കാനുള്ള കൊലവിളികളാണ് നടത്തുന്നത്.
‘നിമിഷപ്രിയയ്ക്ക് മാപ്പ് കൊടുക്കരുതെന്നും സഹോദരൻറെ ആത്മാവ് പൊറുക്കില്ലെ’ന്നുമുള്ള മലയാളത്തിലുള്ള കമൻറുകൾ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘വധശിക്ഷ ലഭിക്കുന്നത് വരെ പോരാടണ’മെന്നും ചില കമൻറുകളിൽ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷയെ അനുകൂലിച്ചുള്ള കമൻറുകളാണ് കൂടുതലും അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത്. ഇതിനിടെ പ്രതികൂലിച്ചുള്ള കമെന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
ചില മലയാളികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്ന് തലാലിൻറെ സഹോദരൻറെ പോസ്റ്റിൽ ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും കമൻറുകളിടുന്നത്. കേരളത്തിൽ നിന്നാണെന്നും നിമിഷപ്രിയക്ക് മാപ്പു നൽകരുതെന്നും ചിലർ കമൻറ് ചെയ്തു. എന്നാൽ നിമിഷപ്രിയക്ക് മാപ്പു നൽകണമെന്നും അവർക്ക് ഒരു പെൺകുഞ്ഞാണ് ഉള്ളതെന്നും മറ്റ് ചിലരുടെ കമൻറുകളിൽ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ മാപ്പ് നൽകരുതെന്ന തരത്തിൽ തലാലിൻറെ സഹോദരൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെക്കപ്പെടുന്ന കമൻറുകൾ തിരിച്ചടിയാകുമെന്നും ഒരു വിഭാഗം ആളുകൾ നേരത്തെ മുതൽ പറയുന്നുണ്ട്.
ഇതിനിടെ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യമനിൽ ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ടെന്നാണ് മധ്യസ്ഥ ശ്രമം നടത്തുന്നവർ വെളിപ്പെടുത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വധശിക്ഷ നടപ്പാക്കാൻ ആവശ്യപ്പെട്ടുള്ള പ്രചാരണമെന്നും ഇത് പ്രതിസന്ധിയുണ്ടാക്കുന്നതായും മധ്യസ്ഥ സംഘം അറിയിച്ചിട്ടുണ്ട്.
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം പരസ്യ പ്രതികരണം ഒഴിവാക്കിയിരുന്നു. യെമനിൽ ഇത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. അനാവശ്യ തർക്കങ്ങൾ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കും. തിങ്കളാഴ്ച തന്നെ യമൻ പ്രസിഡൻറ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നാണ് സൂചന. തലാലിൻറെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് തലാലിൻറെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദിയാധനം വേണ്ടെന്നും സഹോദരൻ വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകൾക്കിടയിലാണ് അബ്ദുൽ ഫത്താഹ് മഹ്ദി മാപ്പ് നൽകില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.