തിരുവനന്തപുരം: വോട്ടെണ്ണൽ ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനുകളിലും ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും യുഡിഎഫ് തരംഗം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങി എല്ലാ മേഖലയിലും ലീഡ് പിടിച്ചിരിക്കുകയാണ് യുഡിഎഫ്. ഈ മുന്നേറ്റം അന്തിമമെന്ന് പറയാനാകില്ലെങ്കിലും 2010ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്.
മാത്രമല്ല എൽഡിഎഫിന്റെ കോട്ടകളിലടക്കം വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. സംസ്ഥാനത്തിൻ്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാൻ സാധ്യതയുള്ള സൂചനകളാണ് സെമിഫൈനലിൽ പുറത്തുവരുന്നതെന്നാണ് വിലയിരത്തൽ. ഈ ട്രെൻഡ് തുടർന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം.
കണ്ണൂർ കോർപ്പറേഷനിലെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റിയുടെ വിജയം. ആദികടലായി ഡിവിഷനിൽ 713 വോട്ടുകൾക്കാണ് റിജിൽ വിജയിച്ചത്. ഇടതുപക്ഷം കഴിഞ്ഞ രണ്ട് തവണയും ഭരിച്ചിരുന്ന ഡിവിഷനാണ് റിജിലിലൂടെ യുഡിഎഫിന് കിട്ടിയിരിക്കുന്നത്.
റിജിൽ മാക്കുറ്റി 1404 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിന്റെ എംകെ ഷാജി നേടിയത് 691 വോട്ടുകളാണ്. യുഡിഎഫ് പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് നാദാപുരത്ത് വെച്ച് റിജിൽ മാക്കുറ്റിക്കെതിരെ ഡിവൈഎഫ്‌ഐ കൊലവിളി പ്രകടനം ഏറെ വിവാദമായിരുന്നു.
അതേസമയം 2010-ന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ യുഡിഎഫ് ഉണ്ടാകുന്നത്. സംസ്ഥാനത്ത് എൽഡിഎഫിന് കാര്യമായ തിരിച്ചടി നേരിടുമ്പോൾ തന്നെ ബി.ജെ.പിക്കും വലിയ നേട്ടം അവകാശപ്പെടാനുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. മുൻപ് 23 പഞ്ചായത്തുകളിൽ ലീഡ് നേടിയ സ്ഥാനത്ത് ഇത്തവണ 33 പഞ്ചായത്തുകളിലാണ് ബിജെപിക്ക് ലീഡുള്ളത്. കൂടാതെ, ഒരു കോർപ്പറേഷനിലും ബിജെപി ലീഡ് നിലനിർത്തുന്നുണ്ട്.
അതേപോലെ എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലമടക്കം യുഡിഎഫ് മുന്നേറുകയാണ്. കൊച്ചി നഗരസഭയിലും യുഡിഎഫ് ഭരണം പിടിച്ചു എന്നു തന്നെ പറയാം. തൃശൂർ, കോല്ലം, കോഴിക്കോട്, കൊച്ചി കോർപ്പറേഷനുകളാണ് നിലവിൽ യുഡിഎഫ് മുന്നേറ്റം. തൃശൂരിൽ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫിന് 28 സീറ്റിലാണ് മുന്നിൽ. കണ്ണൂരിലും യുഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറ്റം കണ്ടെങ്കിലും എൽഡിഎഫ് തിരിച്ചുവരവിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം, പാലക്കാട് നഗരസഭയിൽ പിന്നോട്ട് പോകുമ്പോൾ തിരുവനന്തപുരത്ത് എൻഡിഎ ആണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു ജയം.



















































