തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയേക്കുമെന്ന് സൂചന. ഇന്നത്തെ ഇടതുമുന്നണി യോഗത്തിൽ സീറ്റ് വിഭജനം ചർച്ചയായില്ല. തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് വിവരം. ഇടതുമുന്നണിയുടെ യുദ്ധ വിരുദ്ധ റാലി 6,7,8 തീയതികളിൽ നടക്കും.
അതേസമയം, തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ലെന്നാണ് യോഗത്തിലെ തീരുമാനം. ജനാധിപത്യ കേരളാ കോൺഗ്രസിന് തന്നെ സീറ്റ് നൽകാനാണ് യോഗത്തിലെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചർച്ചയിൽ സിപിഎം ഉറപ്പ് നൽകിക്കഴിഞ്ഞു. നേരത്തെ, തൊണ്ടി മുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി നേരിട്ടതോടെ മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ജനാധിപത്യ കേരളാ കോൺഗ്രസിന് തന്നെ സീറ്റ് നൽകുമെന്നാണ് യോഗത്തിലെ തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ വീണ്ടും സ്വതന്ത്ര പരീക്ഷണത്തിനൊരുങ്ങി സിപിഎം. മുൻ എംപി സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ തൃക്കാക്കരയിൽ സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന. ജില്ലാ നേതൃത്വം റോണിൻ്റെ പേര് ശുപാർശ ചെയ്തതായാണ് വിവരം. എന്നാൽ സ്ഥാനാർഥിത്വത്തെ പറ്റി തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് റോൺ ബാസ്റ്റിൻ്റെ പ്രതികരണം. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗമാണ് അഭിഭാഷകൻ കൂടിയായ റോൺ.

















































