കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി ക്ഷേത്ര ഉത്സവത്തില്‍ ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടതിനാലെന്ന് പ്രാഥമിക നിഗമനം. നാട്ടാന പരിപാലനചട്ടം ലംഘിക്കപ്പെട്ടോയെന്ന് സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന് കൺസർവേറ്റർക്ക് റിപ്പോർട്ട് സമർപ്പിക്കും. പാപ്പാന്മാരുടെ മൊഴികൾ ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ വനം വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.
അതേസമയം, അപകടത്തിൽ മരിച്ച രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും. സാരമായി പരിക്കേറ്റ രണ്ടു പേർ ഉൾപ്പെടെ 12 പേർ ചികിത്സയിലാണ്. ക്ഷേത്രത്തിൽ വെടിക്കെട്ട് തുടങ്ങിയതിന് പിന്നാലെ ഓരാന അക്രമസക്തനായി മറ്റൊരു ആനയെ കുത്തുകയായിരുന്നു. ഇതോടെ രണ്ടാനകളും വിരണ്ടോടുകയായിരുന്നു. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. ആനകളെ പിന്നീട് തളച്ചു.
ദുഃഖസൂചകമായി ഇന്ന് കൊയിലാണ്ടി നഗരസഭയിലെ ഒന്‍പത് വാർഡുകളിൽ സംയുക്ത ഹർത്താലിന് ആഹ്വാനം ചെയ്തു. നഗരസഭയിലെ 17,18 വാർഡുകൾ, 25 മുതൽ 31 വരെയുള്ള വാർഡുകളിലുമാണ് ഹർത്താൽ. കാക്രാട്ട്കുന്ന്, അറുവയൽ, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമൽ, കോമത്തകര, കോതമംഗലം വാർഡുകളിലാണ് ഹർത്താൽ ബാധകമാകുക.