ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമീനിയെ വധിക്കാൻ തങ്ങൾ എല്ലാവഴിയും നോക്കിയിരുന്നുവെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. ഖമീനിയെ വധിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ പരമാവധി നടത്തി. എന്നാൽ, എവിടെയാണ് അദേഹം ഒളിച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഖമീനിയെ തങ്ങളുടെ കണ്ണിൽപെട്ടിരുന്നെങ്കിൽ അപ്പോൾ തന്നെ വധിക്കുമായിരുന്നു. എന്നാൽ തങ്ങളുടെ ഭീഷണി മനസിലാക്കി ഖമീനി ഭൂമിക്കടിയിൽ പോയി ഒളിച്ചെന്നും അതിനാൽ അത് നടക്കാതെ പോയെന്നും കാറ്റ്‌സ് കാൻ പബ്ലിക് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തങ്ങളുടെ ഭീഷണി തിരിച്ചറിഞ്ഞെന്നും തുടർന്ന് ഭൂമിക്കടിയിൽ പോയി എലിയെപോലെ ഒളിച്ചുവെന്നായിരുന്നു കാറ്സിന്റെ പരാമർശം. അതേസമയം, ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ അമേരിക്കയും ഇസ്രയേലും ഒരുപോലെ വിറച്ചെന്ന് ആയത്തുള്ള അലി ഖമനേയിയും പറഞ്ഞു. ഖത്തറിലെ വ്യോമതാവളത്തിലേക്ക് ഇറാൻ നടത്തിയ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ്. ഇസ്രായേലിനെതിരേ ഇറാൻ വിജയം കൈവരിച്ചതായും അദേഹം അവകാശപ്പെട്ടു.
മാത്രമല്ല ഇസ്രയേലിന് ആക്രമണത്തിൽ വലിയ തകർച്ചയുണ്ടായി. അമേരിക്ക ഇടപെട്ടില്ലെങ്കിൽ സയണിസ്റ്റ് രാഷ്ട്രത്തെ തകർക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇറാനെതിരെയുണ്ടാകുന്ന ഏത് ആക്രമണത്തിനും വലിയ വില നൽകേണ്ടിവരും. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നും അദ്ദേഹം പത്തുമിനിറ്റിലധികം നീണ്ട വീഡിയോയിൽ പറഞ്ഞു.
അതേസമയം രാജ്യത്തിന്റെ ആണവശേഷി പൂർണമായും തകർത്തതായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വെറും വീരവാദമാണ്. വിജയിച്ചത് ഇറാനാണ്. സയണിസ്റ്റ് രാജ്യത്തെ തോൽപ്പിക്കാൻ സഹായിച്ച എല്ലാവർക്കും അഭിനന്ദനം’- അദ്ദേഹം പറഞ്ഞു. ഇസ്രയേലുമായി 12 ദിവസംനീണ്ട സംഘർഷം അവസാനിച്ചശേഷം ആദ്യമായാണ് ഖമനേയി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ഇറാൻ- ഇസ്രയേൽ വെടിനിർത്തലിന് ശേഷമുള്ള ആദ്യപ്രതികരണമായിരുന്നു ഖമീനിയുടേത്. യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിൽ ഇസ്രയേൽ പൂർണമായും നശിപ്പിക്കപ്പെടുമെന്ന് കരുതിയാണ് ആക്രമണത്തിൽ പങ്കെടുത്തത്. എന്നാൽ ഈ യുദ്ധത്തിൽ അവർക്ക് യാതൊരു തരത്തിലുള്ള നേട്ടവും ഉണ്ടാക്കാൻ സാധിച്ചില്ലെന്നും ഖമീനി പറഞ്ഞു. മേഖലയിലെ പ്രധാന യുഎസ് താവളങ്ങളിലൊന്നായ അൽ- ഉദൈദ് വ്യോമത്താവളത്തിൽ ആക്രമണം നടത്തുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതായി ഖമീനി പറഞ്ഞു. ഭാവിയിൽ വേണ്ടിവന്നാൽ ഇത്തരം നടപടി ആവർത്തിക്കപ്പെടുമെന്ന മുന്നറിയിപ്പും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ നൽകി.