ടെഹ്‌റാൻ: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട അഭ്യൂഹങ്ങൾ തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന് ‘ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടേക്കാം’ എന്നും അരാഗ്ചി പറഞ്ഞു. തനിക്ക് അറിയാവുന്നിടത്തോളം ഇറാനിയൻ പരമോന്നത നേതാവ് ‘ജീവനോടെയുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞങ്ങളുടെ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരും ജീവനോടെയുമുണ്ട്. ഞങ്ങൾക്ക് ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടിരിക്കാം, പക്ഷേ ഇത് ഒരു വലിയ പ്രശ്‌നമല്ല’ അരാഗ്ചി അഭിമുഖത്തിനിടെ പറഞ്ഞു.
പ്രകോപനമില്ലാതെയും നിയമവിരുദ്ധമായുമാണ് നെതന്യാഹുവും ട്രംപും ഇറാനെതിരായ യുദ്ധം ചെയ്യുന്നത്. ആക്രമണകാരികളെ അവർ അർഹിക്കുന്ന പാഠം പഠിപ്പിക്കും. സായുധ സേന അതിന് തയ്യാറാണെന്നും ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി എക്‌സിൽ കുറിച്ചു. ഇറാനിലെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാൻ അതിന്റെ എല്ലാ പ്രതിരോധ, സൈനിക കഴിവുകളും ഉപയോഗിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളേയും അബ്ബാസ് അരാഗ്ചി ന്യായീകരിച്ചു.
ഇറാനെതിരായ ആക്രമണ പ്രവർത്തനങ്ങൾ നടത്താൻ അമേരിക്കയെയും സയണിസ്റ്റ് ഭരണകൂടത്തെയും അവരുടെ സൗകര്യങ്ങളോ പ്രദേശങ്ങളോ ചൂഷണം ചെയ്യുന്നതിൽ നിന്ന് തടയേണ്ടതിന്റെ ഉത്തരവാദിത്തം എല്ലാ പ്രാദേശിക രാജ്യങ്ങൾക്കുമുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും അടിച്ചേൽപ്പിച്ച യുദ്ധം ഇറാനിയൻ ജനതയ്‌ക്കെതിരെ മാത്രമല്ല, മേഖലയിലെ എല്ലാ രാജ്യങ്ങൾക്കെതിരെയും ലക്ഷ്യമിടുന്നതാണെന്നും അരാഗ്ചി പറഞ്ഞു. അതിനാൽ, സയണിസ്റ്റ് ഭരണകൂടത്തിന്റെ ദുഷ്ട ലക്ഷ്യങ്ങളെ നേരിടാൻ എല്ലാ മുസ്ലീം രാഷ്ട്രങ്ങളും പ്രാദേശിക സർക്കാരുകളും അവരുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















































