ലഖ്‌നൗ: ഉത്തർപ്രദേശിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് മുകേഷ് പ്രതാപ് സിങ്ങിന്റെ ഭാര്യ നിതേഷ് സിങ്ങിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹത ആരോപിച്ച് നിതേഷ് സിങ്ങിന്റെ സഹോദരൻ രംഗത്തെത്തി. മുകേഷ് പ്രതാപ് സിങ്ങിന് മറ്റ് സ്ത്രീകളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും സഹോദരൻ ആരോപിച്ചു. എന്നാൽ ഭാര്യക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസുകാരന്റെ വാദം.
നിതേഷ് സിങ്ങിനെ ഇന്നലെ വൈകുന്നേരം ലഖ്‌നൗവിലെ വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് സിഐഡിയിൽ എഎസ്പിയാണ് മുകേഷ് പ്രതാപ് സിങ്. ഈ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം മകൻ വീട്ടിലുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വസതിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭിന്നശേഷിക്കാരിയായ മകന്റെ മുഖത്ത് തലയിണ അമര്‍ത്തി നിതേഷ് ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. നിതേഷ് മാനസിക പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നതിനാലും ചികിത്സയിലായിരുന്നതിനാലുമാണ് താൻ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. മകനെ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ അയാൾ എതിർത്തുവെന്നും പിറ്റേന്ന് വൈകുന്നേരം, അവളെ മരിച്ച നിലയിൽ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. മകന്റെ വൈകല്യത്തിൽ നിതേഷ് വിഷാദത്തിലായിരുന്നുവെന്നും ചികിത്സയിലായിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.