കറാച്ചി: ടി 20 ലോകകപ്പ് തുടങ്ങിയപ്പോൾ സമ്മർദ തന്ത്രങ്ങളിറക്കിക്കൊണ്ടിരുന്ന പാക്കിസ്ഥാൻ പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്. പാക്കിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖ് തന്റെ ബൗളിംഗ് ആക്ഷനെച്ചൊല്ലി ഇന്ത്യൻ ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുക്കുന്നതിനിടെ മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന പോരാട്ടത്തിൽ തന്നെ നേരിടുക എന്നത് ഇന്ത്യയ്ക്ക് വലിയ സമ്മർദ്ദമുണ്ടാക്കുമെന്നും തന്റെ ആക്ഷനെക്കുറിച്ചുള്ള അനാവശ്യ ചർച്ചകൾ ഇതിന്റെ തെളിവാണെന്നും താരം പറഞ്ഞു.
‘ഇന്ത്യൻ ആരാധകർക്കിടയിൽ ഇത്രയധികം ചർച്ചകൾ നടക്കുന്നത് അവർക്കുണ്ടാകുന്ന സമ്മർദ്ദം കൊണ്ടാണെന്നാണ് ഞാൻ കരുതുന്നത്. അവർ എന്റെ ആക്ഷനെ എതിർക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് എന്നെ നേരിടാൻ ആശങ്കയുണ്ടെന്നാണ്. എന്നാൽ ഞാൻ ഇത്തരം മാധ്യമ ചർച്ചകളിലൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ കളിയിലും പരിശീലനത്തിലും മാത്രമാണ് എന്റെ ശ്രദ്ധ’ ഉസ്മാൻ പറഞ്ഞു.
അതേസമയം ടി-20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറുമെന്ന് പറഞ്ഞ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ തീരുമാനത്തിൽ നിന്ന് പാക്കിസ്ഥാൻ യൂടേണടിച്ചത്. ഞാറാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.
















































