ലക്നൗ: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ ഭർത്താവ് ഭാര്യയെ ക്രൂരമായി അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് ദാരുണമായ കൊലപാതകം. സെവ്റ ചാർത്തായി ഗ്രാമത്തിൽ താമസിക്കുന്ന കുസുമം (42) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നക്ചെയ്ദിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം ഇങ്ങനെ- നക്ചെയ്ദ് പകൽ മുഴുവൻ കുസുമത്തെ ഫോണിൽ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തിരുന്നില്ല. ഇതിൽ പ്രകോപിതനായ ഇയാൾ വൈകിട്ട് വീട്ടിലെത്തി മക്കളായ എട്ടു വയസുകാരിയായ ദീക്ഷയുടെയും ഒൻപത് വയസുകാരനായ ഉദയഭാനിന്റെയും മുന്നിൽ വച്ച് ഭാര്യയെ ക്രൂരമായി മർദിച്ചു. അമ്മയെ പിതാവിൽ നിന്നും രക്ഷിക്കാൻ കുട്ടികൾ തടയാൻ ശ്രമിച്ചെങ്കിലും അവരെ പിടിച്ചുമാറ്റി മർദനം തുടർന്നു. രാത്രി മുഴുവൻ ഇയാൾ ഭാര്യയെ ഉപദ്രവിച്ചതായാണ് വിവരം.
പിതാവ് മർദ്ദനം നിർത്തുന്നില്ലെന്ന് കണ്ട മകൾ, പരുക്കേറ്റ അമ്മയെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി. എന്നാൽ അടുത്ത ദിവസം രാവിലെ തിരികെ എത്തിയപ്പോൾ നക്ചെയ്ദ് വടികൊണ്ട് വീണ്ടും ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ കുസുമം കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരിക്കുകയുമായിരുന്നു. അതേസമയം മർദിച്ച കാര്യം സമ്മതിച്ച പ്രതി, മരണം സംഭവിക്കുമെന്ന് താൻ കരുതിയില്ലെന്ന് പോലീസിനോട് പറഞ്ഞു. ദമ്പതികളുടെ മൂത്ത മകൻ തിലക് രാജ് (22) പഞ്ചാബിൽ ജോലി ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു.

















































