ന്യൂഡൽഹി: ‘ജീവിതത്തിൽ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ ‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാൻ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി’- വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുൽ എക്സിൽ കുറിച്ചു. സംഭവം വേറൊന്നുമല്ല പ്രത്യേക തീവ്ര പുനഃപരിശോധനയെ (എസ്‌ഐആർ) തുടർന്ന് ‘മരിച്ചുപോയവർ’ എന്ന് കാണിച്ച് കരട് വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറിൽ നിന്നുള്ള ഏഴംഗ സംഘവുമായി ബുധനാഴ്ചയായിരുന്നു രാഹുൽ കൂടിക്കാഴ്ച നടത്തിയത്.
ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതിനിധീകരിക്കുന്ന രഘോപുർ മണ്ഡലത്തിൽ നിന്നുള്ള രാമിക്ബാൽ റായ്, ഹരേന്ദ്ര റായ്, ലാൽമുനി ദേവി, ബച്ചിയ ദേവി, ലാൽവതി ദേവി, പൂനം കുമാരി, മുന്ന കുമാർ എന്നിവരുമായാണ് രാഹുൽ കൂടിക്കാഴ്ച നടത്തിയത്. സുപ്രീം കോടതി എസ്‌ഐആറിനെതിരായ ഹർജികൾ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇവർ ഡൽഹിയിലെത്തിയത്. മുതിർന്ന ആർജെഡി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവിനൊപ്പം രാഹുലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഇവർ കണ്ടത്.
പിന്നീട് തനിക്കു മരിച്ചവരോടൊപ്പം’ ചായ കുടിക്കാൻ അവസരംതന്ന തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദിയെന്നു രാഹുൽ പരിഹസിക്കുകയും ചെയ്തു. വോട്ട് മോഷണത്തിനെതിരെ ഇന്ത്യാ സഖ്യം പോരാടുമെന്ന് അദ്ദേഹം അവർക്ക് ഉറപ്പുനൽകി. എസ്‌ഐആറിന് ആവശ്യമായ രേഖകളെല്ലാം ഇവർ സമർപ്പിച്ചിരുന്നുവെന്നും എന്നിട്ടും ഇവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നും യാദവ് പറഞ്ഞു. പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിന് കൃത്യമായ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നില്ലെന്നും യാദവ് രാഹുലിനോട് പറഞ്ഞു. ഇതിന് രാഹുൽ നൽകുന്ന മറുപടിയും വീഡിയോയിൽ കേൾക്കാം. ‘വിവരം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ വിവരം നൽകിക്കഴിഞ്ഞാൽ, കളി തീർന്നു,’ എന്നും രാഹുൽ പറയുന്നു.
जीवन में बहुत दिलचस्प अनुभव हुए हैं,
लेकिन कभी ‘मृत लोगों’ के साथ चाय पीने का मौका नहीं मिला था।इस अनोखे अनुभव के लिए, धन्यवाद चुनाव आयोग! pic.twitter.com/Rh9izqIFsD
— Rahul Gandhi (@RahulGandhi) August 13, 2025