മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്‌കും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനു താൻ മൂന്നാമനാകാമെന്ന് മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്. എക്സിലൂടെയായിരുന്നു പ്രതികരണം. ട്രംപിനും മസ്‌കിനുമിടയിൽ ‘സമാധാന കരാറിന്’ വഹിക്കാം. സേവനത്തിന് ന്യായമായ ഫീസ് മാത്രം നൽകിയാൽ മതി. അല്ലെങ്കിൽ സ്റ്റാർലിങ്ക് ഓഹരികൾ സ്വീകരിക്കാനും തയ്യാറാണ്. വഴക്കിടരുത് സുഹൃത്തുക്കളെ… എന്നാണ് മെദ്വദേവ് കുറിച്ചത്. എന്നാൽ പോസ്റ്റിന് താഴെ മസ്‌ക് പ്രതികരണവുമായി രംഗത്ത് വന്നു. ചിരിക്കുന്ന ഒരു സ്‌മൈലിയാണ് അദ്ദേഹം മറുപടിയായി നൽകിയത്.
അതേസമയം ട്രംപുമായി തെറ്റിയ സാഹചര്യത്തിൽ ആവശ്യമെങ്കിൽ മസ്‌കിന് അഭയം നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചിരുന്നു. സ്റ്റേറ്റ് ഡ്യൂമ കമ്മിറ്റി ഓൺ ഇന്റർനാഷണൽ അഫയേഴ്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി നോവികോവ് റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയോടു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. മസ്‌ക് ആവശ്യപ്പെട്ടാൽ റഷ്യ അഭയം നൽകുമെന്ന് നോവികോവ് വ്യക്തമാക്കി. മസ്‌കിന്റേത് തീർത്തും വ്യത്യസ്തമായ സമീപനമാണ്. അദ്ദേഹത്തിന് ഏതെങ്കിലും രാഷ്ട്രീയ അഭയസ്ഥാനത്തിന്റെ ആവശ്യമില്ല. എന്നിരുന്നാലും, അദ്ദേഹം ആവശ്യപ്പെട്ടാൽ റഷ്യ അത് തീർച്ചയായും ലഭ്യമാക്കും എന്നായിരുന്നു നോവികോവ് പറഞ്ഞത്.
പക്ഷെ ട്രംപ്-മസ്‌ക് കലഹത്തിൽ ഇടപെടാൻ തങ്ങൾക്ക് താൽപര്യമില്ലെന്നും റഷ്യ വ്യക്തമാക്കി. അത് യുഎസിന്റെ ആഭ്യന്തരവിഷയമാണെന്നും അതിൽ ഇടപെടാനോ അഭിപ്രായം പറയാനോ ഇല്ലെന്നും റഷ്യൻ വക്താവ് ദിമിത്രി പേസകോവ് പ്രതികരിച്ചു. യുഎസ് സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിൽനിന്ന് പടിയിറങ്ങിയതിന് പിന്നാലെ ട്രംപിനെതിരേ രൂക്ഷ വിമർശനമാണ് ും ഓരോദിവസവമസ്‌ക് ഉന്നയിക്കുന്നത്. മസ്‌കുമായി ഇനി നല്ല ബന്ധം തുടരാനാകില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതിനിടെ ട്രംപിന്റെ മുൻ ഉപദേഷ്ടാവ് സ്റ്റീവ് ബാനോൺ കഴിഞ്ഞദിവസം രൂക്ഷമായ പരാമർശമാണ് മസ്‌കിനെതിരേ നടത്തിയത്. അനധികൃത പരദേശി എന്ന് മസ്‌കിനെ വിളിച്ച സ്റ്റീവ്, അദ്ദേഹത്തെ ഉടൻതന്നെ നാടുകടത്തണമെന്ന് യുഎസ് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.