വിതുര: സാമ്പത്തിക ബാധ്യതയെ തുടർന്നു യുവാവ് ജീവനൊടുക്കി. വിതുര- പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണൻ (35) ആണ് മകന്റെ ചോറൂണ് ദിനത്തിൽ ജീവനൊടുക്കിയത്. സമീപത്തുള്ള ഗുരുമന്ദിരത്തിൽ വീട്ടുകാർ ചോറു കൊടുത്തുകൊണ്ടിരുന്ന സമയത്ത് അമൽ പാർട്ണറായ ടർഫിന് സമീപത്തെ കെട്ടിടത്തിൽ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു.
പേരയത്തുപാറയിൽ ലാംസിയ എന്ന് പേരുള്ള ടർഫ് സുഹൃത്തുക്കൾക്കൊപ്പം നടത്തിവരികയായിരുന്നു അമൽ. ഈ ടർഫിനു സമീപത്തുള്ള പഴയ കെട്ടിടത്തിനകത്താണ് അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. മകൻറെ ചോറൂണിന് അമൽ ഗുരുമന്ദിരത്തിൽ എത്താത്തിനെതുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ടർഫ് നടത്തുന്നതിലടക്കം അമലിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

















































