പട്ന: മകനെ വെടിവച്ചു കൊന്നതിനു പൊലീസിനു നന്ദി പറഞ്ഞ് അച്ഛൻ. വെള്ളിയാഴ്ച ബിഹാറിലെ വൈശാലി ജില്ലയിലാണ് പൊലീസ് ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ പ്രിൻസിനെ വെടിവച്ചുകൊന്നത്. പൊലീസിന്റെ ഈ പ്രവൃത്തിക്കാണ് പ്രിൻസിന്റെ പിതാവ് നന്ദ് കിഷോർ സിങ് നന്ദി പറഞ്ഞത്.
വൈശാലി ജില്ലയിലെ ഹുസൈന ഖുർദ് ഗ്രാമത്തിലാണ് നന്ദ് കിഷോർ സിങ് താമസിക്കുന്നത്. പൊലീസ് ചെയ്തത് നൂറു ശതമാനവും ശരിയാണ്. മകനെ നേർവഴിക്കു നടത്താൻ പരമാവധി ശ്രമിച്ചു, അവന്റെ ക്രിമിനൽ പ്രവർത്തനങ്ങളിൽ കുടുംബത്തിന് യാതൊരു ബന്ധവുമില്ല’ പ്രിൻസിന്റെ മരണത്തിൽ മാധ്യമങ്ങളോടു പിതാവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.
ബാങ്കുകളിൽനിന്നും ജ്വല്ലറികളിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിലൂടെയാണ് പ്രിൻസ് കുപ്രസിദ്ധി നേടിയത്. ഇയാളുടെ പേരിൽ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചതിന് 31 കേസുകളാണുള്ളത്.















































